മിലന്റെ 18-ാമത് വാർഷികാഘോങ്ങൾ പ്രൊഫ. ഡോ. ശശിധരൻ, സാംസി കൊടുമണ്‍, പ്രസിഡന്റ് മാത്യു ചെരുവിൽ, സെക്രട്ടറി അബ്ദുൾ പുന്നയൂർകുളം, ട്രഷറർ മനോജ് കൃഷ്ണൻ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. മിലന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചുകൊണ്ട് സ്ഥാപക സെക്രട്ടറി തോമസ് കർത്തനാൾ പരിചയ പ്രഭാഷണം നടത്തി.
സാഹിത്യവും സംസ്കാരവുമെന്ന വിഷയത്തെ അധികരിച്ചു നടന്ന സാഹിത്യ സംവാദത്തിൽ മുഖ്യാതിഥി ഡോ. ശശിധരൻ പ്രഭാഷണം നടത്തി. തുടർന്നു നടന്ന ചർച്ചയിൽ ജോർജ് വന്നിലം, സാജൻ ജോർജ്, ശാലിനി ജയപ്രകാശ്, തോമസ് കർത്തനാർ തുടങ്ങിയവർ സംസാരിച്ചു.
സുരേന്ദ്രൻ നായരുടെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച സാഹിത്യ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ച സാംസി കൊടുമണ്‍ സ്വന്തം കഥകളിൽ കഥാപാത്രങ്ങൾക്ക് സ്വതന്ത്രമായി പേരുകൾ എഴുതാൻ പോലും മതചിഹ്നങ്ങൾ ഭയപ്പെടുത്തുന്ന രീതി മലയാള സാഹിത്യത്തിലും വേരുറയ്ക്കുന്നതായി ചൂണ്ടിക്കാട്ടി.
അടുത്ത കാലത്തു പ്രസിദ്ധീകരിച്ച പ്രവാസികളുടെ ഒന്നാം പുസ്തകം എന്ന നോവലിനെ അടിസ്ഥാനമാക്കി വിനോദ് കോണ്ടൂർ അദ്ദേഹത്തെ സദസിനു പരിചയപ്പെടുത്തി. പവിത്ര കൃഷ്ണൻ, ജെയിംസ് കുരിക്കാട്ടിൽ , അബ്ദുൾ പുന്നയൂർക്കുളം എന്നിവർ സ്വന്തം കവിതകൾ അവതരിപ്പിക്കുകയും, വയലാർ രാമവർമ്മയുടെ താടക എന്ന കവിതയുടെ ആസ്വാദനവും ആലാപനവും ദിനേശ് ലക്ഷ്മണൻ നിർവഹിക്കുകയും ചെയ്തു.
ബിന്ദു പണിക്കർ രചിച്ച കോഫി വിത്ത് ഗാന്ധാരി അമ്മ എന്ന കൃതിയുടെ പ്രതി പ്രൊഫ. ശശിധരനു നൽകികൊണ്ട് ബിന്ദു പണിക്കർ പുസ്തക പരിചയം നിർവ്വഹിച്ചു. ബിനി പണിക്കർ, രാജേഷ് നായർ, ജെയിൻ മാത്യു, ആന്റണി മണലേൽ, ശ്രീലക്ഷ്മി പണിക്കർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിവിധ കലാപരിപാടികളോടെ സമാപിച്ച ആഘോഷപരിപാടികളിൽ പ്രസിഡന്റ് മാത്യു ചെരുവിൽ സ്വാഗതവും സെക്രട്ടറി അബ്ദുൾ പുന്നയൂർകുളം നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: സുരേന്ദ്രൻ നായർ