ഹൂസ്റ്റൺ: കാൻസസ് നഗരത്തിൽ ഇന്ത്യൻ വംശജർക്കു നേരെയുണ്ടായ ആക്രമണത്തിനിടെ അക്രമിയെ തടയാൻ ശ്രമിക്കവേ വെടിയേറ്റ യുഎസ് പൗരൻ ഇയാൻ ഗ്രിലോട്ടിനു ‘ടൈം’ മാസികയുടെ ആദരം. ഈ വർഷം പ്രതീക്ഷ നൽകുന്ന അഞ്ചു നായകരിൽ ഒരാളായാണു ഗ്രില്ലോട്ടിനെ അവതരിപ്പിച്ചത്. "ഞാൻ ഒന്നും ചെയ്തില്ലെങ്കിൽ എനിക്ക് മുന്നോട്ടു ജീവിക്കാൻ കഴിയുമായിരുന്നില്ല'-അന്നത്തെ സംഭവവുമായി ബന്ധപ്പെട്ട് ടൈം പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഗ്രില്ലോട്ട് പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയിൽ കാൻസസ് നഗരത്തിലെ ബാറിൽ നടന്ന വെടിവയ്പിൽ ഗ്രാമിൻ ഹെഡ്കാർട്ടേഴ്സിലെ ജീവനക്കാരനായിരുന്ന ഹൈദരാബാദ് സ്വദേശി ശ്രീനിവാസ് കുച്ചിബോത്ല (32) കൊല്ലപ്പെട്ടിരുന്നു. ശ്രീനിവാസിന്റെ സഹപ്രവർത്തകൻ അലോക് മദസാനിക്കും അക്രമിയെ തടയാൻ ശ്രമിച്ച ഗ്രില്ലോട്ടിനും വെടിവയ്പ്പിൽ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
എന്റെ രാജ്യത്തുനിന്നു പുറത്തുപോകു എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു അക്രമി അമേരിക്കക്കാരനായ മുൻ നാവികസേനാ ഉദ്യോഗസ്ഥൻ ആഡം പുരിന്റൺ നിറയൊഴിച്ചത്. ബാറിലെ ടിവിയിൽ ബാസ്കറ്റ്ബോൾ മത്സരം കാണുകയായിരുന്ന വെടിയൊച്ച കേട്ട് ഓടിയെത്തി അക്രമിയെ തടയാൻ ശ്രമിക്കവെ വെടിയേൽക്കുകയായിരുന്നു. നെഞ്ചിന് വെടിയേറ്റ ഗ്രിലോട്ട് ദീർഘകാലം ആശുപത്രി കിടക്കയിലായിരുന്നു.
"ഒരു യഥാർഥ അമേരിക്കൻ ഹീറോ' എന്ന വിശേഷണത്തോടെ ഗ്രില്ലോട്ടിന് ഹൂസ്റ്റണിലെ ഇന്ത്യൻ കൂട്ടായ്മ ഒരുലക്ഷം ഡോളർ സമാഹരിച്ചു നൽകിയിരുന്നു. കാൻസസ് നഗരത്തിലെ വീടുവാങ്ങാനായിരുന്നു പണം നൽകിയത്.
ഗ്രില്ലോട്ടിന്റെ ധീരതയ്ക്ക് ടൈം മാസികയുടെ ആദരം
06:59 PM Dec 12, 2017 | Deepika.com