കുവൈത്ത് സിറ്റി : രണ്ടുവർഷത്തെ വിലക്കിനുശേഷം ഫുട്ബോൾ ആരവത്തിനൊരുങ്ങി കുവൈത്ത്. ഡിസംബർ 23 മുതൽ ജനുവരി അഞ്ചുവരെ നടക്കുന്ന ഗൾഫ് കപ്പ് ഫുട്ബോളിന് രാജ്യം ആതിഥ്യമൊരുക്കും. കഴിഞ്ഞ ദിവസമാണ് രാജ്യത്തിനുമേൽ രാജ്യാന്തര ഫുട്ബോൾ അസോസിയേഷൻ ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചത്.
നേരത്തെ ഖത്തറിൽ നടത്തുവാൻ തീരുമാനിച്ച മത്സരങ്ങൾ സൗദിയുടെയും ബഹ്റൈന്റെയും യുഎഇയുടെയും എതിർപ്പിനെ തുടർന്ന് നിഷ്പക്ഷ വേദിയായ കുവൈത്തിലേക്ക് മാറ്റുവാൻ തീർച്ചപ്പെടുത്തിയത്. സൗദി, യുഎഇ, ബഹ്റൈൻ, ഒമാൻ, ഖത്തർ, കുവൈത്ത്, ഇറാഖ്, യെമൻ എന്നീ ടീമുകളാണ് ടൂർണമെന്റിൽ മത്സരിക്കുന്നത്. കുവൈത്തും ഖത്തറും തമ്മിൽ നടത്തിയ കൂടിയാലോചനകളുടെ അടിസ്ഥാനത്തിലാണു ടൂർണമെന്റ് മാറ്റാൻ തീരുമാനിച്ചതെന്ന് ഖത്തർ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹമ്മദ് അൽ താനി പറഞ്ഞു. മത്സരങ്ങൾ കാണാൻ രാജ്യാന്തര ഫുട്ബാൾ അസോസിയേഷൻ (ഫിഫ ) പ്രസിഡന്റ് ഇൻഫാന്റിനോ എത്തുമെന്ന് സംഘാടകർ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഫുട്ബോൾ ആരവത്തിനൊരുങ്ങി കുവൈത്ത്
09:41 PM Dec 11, 2017 | Deepika.com