വാഷിംഗ്ടണ്‍: ലൈംഗിക ആരോപണങ്ങളിൽ കുടുങ്ങിയ യുഎസ് സെനറ്റ് അംഗം അൽ ഫ്രാങ്കെൻ രാജിക്കൊരുങ്ങുന്നു. വരുന്ന ആഴ്ചകളിൽ രാജിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. സെനറ്റിലുണ്ടായിരുന്ന കാലത്ത് സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടിയായിരുന്നു തന്റെ കരുത്ത് മുഴുവൻ പ്രയോഗിച്ചതെന്നും സെനറ്റർ പദവിയിൽനിന്നു രാജിവച്ചാലും താന്‍ നിശബ്ദനാകില്ലെന്നും മിനിസോട്ടയിൽനിന്നുള്ള സെനറ്റ് അംഗമായ അൽ ഫ്രാങ്കെൻ പറഞ്ഞു.
യുഎസ് രാഷ്ട്രീയ, മാധ്യമ, എന്റർടെയിൻമെന്റ് രംഗത്തെ പ്രമുഖനായ ഫ്രാങ്കെനെതിരേ നിരവധി സ്ത്രീകളാണ് ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തുവന്നത്. 2006 ൽ ആദ്യമായി സെനറ്ററായി തെരഞ്ഞെടുക്കപ്പെടുന്നതിനു മുന്‍പ്, തന്നെ ബലമായ ചുംബിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ഒരു ഉദ്യോഗസ്ഥ രംഗത്തുവന്നതാണ് ഏറ്റവും ഒടുവിലത്തേത്. ഇതേതുടർന്ന് സ്വന്തം പാർട്ടിയായ ഡെമോക്രാറ്റിക് പാർട്ടിയിൽനിന്നുതന്നെ ഫ്രാങ്കെന്റെ രാജിക്കായി മുറവിളി ഉയർന്നിരുന്നു. എഴുത്തുകാരനും നടനും നിർമാതാവുമാണ് ഫ്രാങ്കെൻ.
ലൈംഗിക ആരോപണം: യുഎസ് സെനറ്റർ അൽ ഫ്രാങ്കെൻ രാജിക്ക്
12:23 AM Dec 08, 2017 | Deepika.com