റിയാദ്: സ്കൂളിലേക്ക് മക്കളെയും കൊണ്ടുപോയ മലയാളി വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് മാവൂർ കുളിമാട് പാഴൂർ സ്വദേശി എടക്കാട്ട് മൊയ്തീൻ - സൈനബ ദന്പതികളുടെ മകൻ ഉമർ (47) ആണ് മരിച്ചത്. അപകടത്തിൽ മക്കളായ റുബ (13), റഫ (എട്ട്), റന (നാല്) എന്നിവർക്ക് നിസാര പരിക്കേറ്റു. ശുമൈസി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ വൈകുന്നേരത്തോടെ വിട്ടയച്ചു.
ബുധനാഴ്ച രാവിലെ എട്ടോടെ ബത്ഹയിലെ പ്രധാന റോഡിൽ ലുലു ഹൈപ്പർമാർക്കറ്റിന് സമീപമായിരുന്നു അപകടം. യാര സ്കൂളിലേക്ക് കുട്ടികളുമായി കാറിൽ പോകുകയായിരുന്നു ഉമർ. മഴ മൂലം റോഡിലെ വഴുക്കലിൽ വാഹനം തെന്നിയപ്പോൾ സഡൻ ബ്രേക്കിടുകയും നിയന്ത്രണം വിട്ട കാർ മറ്റു മൂന്നു വാഹനങ്ങളുമായി കൂട്ടിയിടിക്കുകയുമായിരുന്നു. സംഭവസ്ഥലത്തുതന്നെ ഉമർ മരിച്ചിരുന്നു.
അരീക്കോട് സ്വദേശിനിയായ സിബിലയാണ് ഭാര്യ.
സൗദി ടെലികോം കന്പനിയിൽ പ്രോഗ്രാമറായ ഉമറിന്‍റെ കുടുംബവും വർഷങ്ങളായി റിയാദിലുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിന് സാമൂഹിക പ്രവർത്തകൻ മുനീബ് പാഴൂരിന്‍റെ നേതൃത്വത്തിൽ ശ്രമം നടക്കുന്നു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ
റിയാദിൽ കോഴിക്കോട് സ്വദേശി വാഹനാപകടത്തിൽ മരിച്ചു
12:10 AM Nov 23, 2017 | Deepika.com