ഡാളസ്: അമേരിക്കയിലെ ടെക്സസിൽ മരിച്ച മൂന്നു വയസുകാരി ഷെറിൻ മാത്യൂസിന്റെ വളർത്തമ്മ മലയാളി സിനി മാത്യൂസ് അറസ്റ്റിൽ. മൂന്നു വയസുകാരിയെ വീട്ടിൽ തനിച്ചാക്കിയത് അപകടത്തിന് ഇടയാക്കിയെന്ന കുറ്റത്തിനാണ് അറസ്റ്റ്. കേസിൽ ഭർത്താവ് വെസ്ലി മാത്യൂവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
എറണാകുളം സ്വദേശി വെസ്ലി മാത്യുവും ഭാര്യ സിനിയും ചേർന്ന് ബിഹാറിലെ മദർ തെരേസ അനാഥ് സേവാ ആശ്രമത്തിൽ നിന്നു ദത്തെടുത്ത ഷെറിനെ ഒക്ടടോബർ ഏഴിനാണ് കാണാതാവുന്നത്. രണ്ടാഴ്ചയ്ക്കു ശേഷം തിങ്കളാഴ്ച കുഞ്ഞിന്േറതെന്നു കരുതുന്ന മൃതദേഹം വീട്ടിൽനിന്ന് മുക്കാൽ കിലോമീറ്റർ അകലെ കലുങ്കിനടിയിൽ കണ്ടെത്തി.
കുഞ്ഞിനെ കാണാതായതിനു പിന്നാലെ വെസ്ലിയെ അറസ്റ്റ് ചെയ്തെങ്കിലും രണ്ടരലക്ഷം ഡോളറിന്റെ ജാമ്യത്തിൽ പുറത്തിറങ്ങി. അതിഗുരുതര വിഭാഗത്തിൽപ്പെടുന്ന വകുപ്പുപ്രകാരം ജീവപര്യന്തമോ അഞ്ചു മുതൽ 99 വർഷം വരെയോ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വെസ്ലിക്കെതിരെ ചുമത്തിയത്.
മൃതദേഹം കണ്ടെടുത്തതോടെയാണ് നേരത്തേ പോലീസിന് നൽകിയ മൊഴി ഇയാൾ മാറ്റിയത്. ഇതേത്തുടർന്നായിരുന്നു അറസ്റ്റ്. വെസ്ലിയുടെ ഭാര്യ സിനി പോലീസുമായി തുടക്കത്തിൽ സഹകരിച്ചിരുന്നില്ല. കുഞ്ഞിനെ കാണാതായതിലോ മരണപ്പെട്ടതിലോ മൃതദേഹം വീട്ടിൽ നിന്ന് മാറ്റിയതിലോ തനിക്ക് യാതൊരു പങ്കുമില്ലെന്നായിരുന്നു സിനിയുടെ നിലപാട്.
വളർച്ചാപ്രശ്നം നേരിടുന്ന കുട്ടി പാലു കുടിക്കാൻ വിസമ്മതിച്ചപ്പോൾ വീടിനു പുറത്തുനിർത്തി ശിക്ഷിക്കുകയായിരുന്നുവെന്നും തുടർന്ന് കാണാതാകുകയുമായിരുന്നെന്നാണ് വെസ്ലി പോലീസിന് നൽകിയ ആദ്യ മൊഴി. നിർബന്ധിച്ചു പാലു കുടിപ്പിച്ചപ്പോൾ ശ്വാസംമുട്ടിയാണ് കുഞ്ഞ് മരിച്ചതെന്നും പരിഭ്രാന്തി മൂലം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.
ഷെറിൻ അപ്രത്യക്ഷയായതിനെത്തുടർന്ന് ദന്പതികളുടെ നാലു വയസുള്ള മകളെ ശിശുസംരക്ഷണ വിഭാഗം ഏറ്റെടുത്തിരുന്നു. ഈ കുഞ്ഞിനെ ബന്ധുവിനു താത്കാലികമായി വിട്ടുകൊടുക്കാൻ കോടതി അനുമതി കൊടുത്തിരുന്നു.
ഷെറിന്റെ മരണം: വളർത്തമ്മ സിനി മാത്യൂസ് അറസ്റ്റിൽ
03:38 PM Nov 17, 2017 | Deepika.com