വാഷിംഗ്ടണ്‍: ഇന്ത്യയിലെ യുഎസ് അംബാസഡറായി നിയമിതനായ കെന്നത്ത് കെസ്റ്റർ നവം. 13ന് വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു.
കഴിഞ്ഞ പതിനാറു വർഷമായി സ്വകാര്യ പൊതുമേഖലാ രംഗത്ത് ഇന്ത്യയുമായി സൗഹൃദം ഉൗട്ടി ഉറപ്പിക്കുന്നതിൽ നിർണായക സ്വാധീനമായിരുന്നു കെന്നത്ത് കെസ്റ്ററിനുമുണ്ടായിരുന്നത്. നവംബർ രണ്ടിന് കെന്നത്തിന്റെ നിയമനം സെനറ്റ് ഐക്യകണ്ഠേന അംഗീകരിച്ചിരുന്നു. അമേരിക്കൻ രാഷ്ട്രത്തിനും ജനങ്ങൾക്കും പ്രയോജനകരമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ കെന്നത്തിനു കഴിയട്ടെയെന്ന് പെൻസു ട്വിറ്ററിലൂടെ അറിയിച്ചു.
നവംബർ 28, 30 തീയതികളിൽ ഹൈദരാബാദിൽ നടക്കുന്ന ഗ്ലോബൽ സമ്മിറ്റിൽ പ്രസിഡന്റ് ട്രംപിന്റെ മകൾ ഇവാങ്ക ട്രംപാണ് യുഎസ് പ്രതിനിധി സംഘത്തെ നയിക്കുന്നത്. കെന്നത്ത് കെസ്റ്റർ ഇന്ത്യൻ അംബാസിഡർ എന്ന നിലയിൽ ഗ്ലോബൽ സമ്മിറ്റിൽ ഒൗദ്യോഗികമായി പങ്കെടുക്കും. തന്നിലർപ്പിതമായ ഉത്തരവാദിത്തം പൂർണമായും നിറവേറ്റാൻ ഇരു രാജ്യങ്ങളിലെയും സഹകരണം അംബാസഡർ അഭ്യർത്ഥിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
കെന്നത്ത് കെസ്റ്റർ ഇന്ത്യൻ അംബാസഡറായി സത്യപ്രതിജ്ഞ ചെയ്തു
09:52 PM Nov 16, 2017 | Deepika.com