ഒക്കലഹോമ: മക്കൾക്ക് ശരിയായ ഭക്ഷണം നൽകാതെ മാലിന്യങ്ങൾ നിറഞ്ഞ വീട്ടിനകത്തു താമസിപ്പിച്ച മാതാപിതാക്കൾക്കു 130 വർഷം തടവ്. ഒന്‍പതുമാസം പ്രായമുള്ള ഇരട്ട പെണ്‍കുട്ടികളോടുള്ള മാതാപിതാക്കളുടെ പെരുമാറ്റം ഗുരുതരമായ കുറ്റമായി കണ്ടെത്തിയാണ് ജൂറി 24, 25 വയസു പ്രായമുള്ള മാതാപിതാക്കൾക്ക് ശിക്ഷ വിധിച്ചത്.
ഐസ് ലിൻ മില്ലർ, കെവിൻ ഫൗളർ എന്നിവർക്കെതിരെ കുട്ടികളെ അപായപ്പെടുത്തിയതിന് അഞ്ചു വകുപ്പുകളായാണ് കേസ് ചാർജ് ചെയ്തിരുന്നത്. കഴിഞ്ഞ ഡിസംബറിൽ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഒന്‍പതുമാസം പ്രായമുള്ള കുട്ടികൾ എട്ട് പൗണ്ട് വീതം മാത്രമാണ് തൂക്കം ഉണ്ടായിരുന്നത്. തുടർന്നു വീട്ടിൽ പരിശോധന നടത്തിയ ആരോഗ്യ വകുപ്പു ഉദ്യോഗസ്ഥർ മാലിന്യം നിറഞ്ഞ സാഹചര്യം കണ്ടെത്തുകയായിരുന്നു.
പൂർണ സമയവും ജോലിയായതിനാൽ കുട്ടികളെ വേണ്ടതുപോലെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെന്നും കുട്ടികളെ പുലർത്താൻ ഗവണ്മെന്റിൽ നിന്നും യാതൊരു സഹായവും ലഭിച്ചില്ലെന്നതുമാണ് കുട്ടികളുടെ അവസ്ഥയ്ക്കു ന്യായീകരണമായി മാതാപിതാക്കൾ വാദിച്ചത്. വിദഗ്ദ ചികിത്സ ലഭിച്ചതിനെ തുടർന്ന് കുട്ടികൾ ആരോഗ്യനില വീണ്ടെടുത്തിരുന്നു.
റിപ്പോർട്ട് : പി.പി.ചെറിയാന്
പിഞ്ചുകുഞ്ഞുങ്ങളെ പട്ടിണിക്കിട്ട മാതാപിതാക്കൾക്ക് 130 വർഷം തടവ്
10:14 PM Nov 15, 2017 | Deepika.com