റിയാദ്: നാലുമാസം മുൻപ് റിയാദിൽ കാണാതായ കണ്ണൂർ പയ്യന്നൂർ സ്വദേശി കെ.കെ.ജയേഷിന്റെ(39) മൃതദേഹം ശുമൈസി ആശുപത്രിയിലെ മോർച്ചറിയിൽ കണ്ടെത്തി. സഹോദരനും കേളി ജീവകാരുണ്യ പ്രവർത്തകരും ചൊവ്വാഴ്ച മോർച്ചറിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു. റിയാദിലെ റീട്ടെയിൽ വേൾഡ് ട്രേഡിംഗ് ഡൈസോ ജപ്പാൻ കന്പനിയിലെ ജീവനക്കാരനായിരുന്നു. കഴിഞ്ഞ ജൂണ് 23 വെള്ളിയാഴ്ച രാവിലെ മുതൽ നസീമിലെ താമസസ്ഥലത്തു നിന്നും അപ്രത്യക്ഷനായ ജയേഷിനെക്കുറിച്ചു അന്വേഷിക്കാൻ ജിദ്ദയിലുള്ള സഹോദരൻ റിയാദ് കേളിയുടെ സഹായം തേടുകയായിരുന്നു.
കേളി പ്രവർത്തകർ ഇന്ത്യൻ എംബസിയുമായി സഹകരിച്ചു സമഗ്രമായ അന്വേഷണങ്ങൾ നടത്തിയെങ്കിലും ആളെ കണ്ടെത്താനായിരുന്നില്ല. ശുമൈസി മോർച്ചറിയിലുൾപ്പെടെ ഈ കാലയളവിൽ അന്വേഷണം നടത്തിയിരുന്നു. യഥാർത്ഥ പേരും ഇഖാമ (റെസിഡന്റ് പെർമിറ്റ്) യിലെ അറബിയിലുള്ള പേരും തമ്മിലുള്ള വ്യത്യാസമാണ് അന്ന് അന്വേഷണത്തിന് വിഘാതമായതെന്ന് കേളി ജീവകാരുണ്യ വിഭാഗം ചെയർമാൻ കിഷോർ ഇ. നിസാം പറഞ്ഞു.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് റിയാദ് മൻഫുഅ പോലീസ് സ്റ്റേഷൻ അധികൃതർ മൃതദേഹത്തെക്കുറിച്ച് ഇന്ത്യൻ എംബസി കമ്യൂണിറ്റി വെൽഫെയർ വിംഗിനെ അറിയിച്ചത്. മൂന്നുമാസത്തിൽ കൂടുതൽ പഴക്കമുള്ള മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് പോലീസ് എംബസിയെ ബന്ധപ്പെട്ടത്. എംബസിയിൽ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കിഷോർ ഇ. നിസാമും ജയേഷിന്റെ മൂത്തസഹോദരനും ജിദ്ദ നവോദയ കേന്ദ്ര രക്ഷാധികാരി സമിതിയംഗവുമായ കെ.കെ സുരേഷും ചൊവ്വാഴ്ച മോർച്ചറിയിൽ പോയി മൃതദേഹം തിരിച്ചറിയുകയായിരുന്നു.
മൻഫുഅ പോലീസ് അതിർത്തിയിലെ ഒരു കൃഷിത്തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് അധികൃതർ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സ്വാഭാവിക മരണമെന്നാണ് നിഗമനം. ബാലൻ, നളിനി ദന്പതികളുടെ മകനാണ്. സുരേഷിനെ കൂടാതെ സബിത എന്ന സഹോദരിയുമുണ്ട്. സിന്ധുവാണ് ഭാര്യ. കുട്ടികളില്ല.
റിപ്പോർട്ട്: നൗഷാദ് കൊരമത്ത്
റിയാദിൽ കാണാതായ പയ്യന്നൂർ സ്വദേശിയുടെ മൃതദേഹം മോർച്ചറിയിൽ
05:35 PM Oct 19, 2017 | Deepika.com