റിയാദ്: റിയാദിലെ കണ്ണൂരുകാരുടെ കൂട്ടയ്മയായ 'കിയോസ്’ ഓണം, ഈദ് സൗദി ദേശീയദിനം കിയോത്സവം 2017 എന്ന പേരിൽ ആഘോഷിച്ചു. എക്സിറ്റ് 18 ലെ മർവ്വ ഓഡിറ്റോറിയത്തിൽ എൻ കെ രാഗേഷിന്റെ നേതൃത്വത്തിൽ തീർത്ത ഓണപ്പൂക്കളത്തോടെ ആരംഭിച്ച് ജയദേവൻ, നസീർ പള്ളിവളപ്പിൽ, വിപിൻ എന്നിവരുടെ നേതൃത്വത്തിൽ വിഭവസമൃദ്ധമായ ഓണസദ്യ വിളന്പിയ ഉത്സവ പരിപാടികൾ അംഗങ്ങളുടെ നിറസാന്നിദ്ധ്യത്താൽ രാത്രി വരെ നീണ്ടു.
ഷൈജു പച്ചയുടെ നേതൃത്വത്തിൽ നിർമ്മിച്ച കൂറ്റൻ വള്ളം ഉത്സവത്തിന് പങ്കെടുക്കാനെത്തിയവർക്ക് വേറിട്ടൊരനുഭവമായി. എൻആർകെ, ഒഐസിസി കേളി പ്രതിനിധികൾ, മീഡിയ ഫോറം പ്രതിനിധികളായ ഉബൈദ് എടവണ്ണ, ഷംനാദ് കരുനാഗപ്പള്ളി, ജയൻ കൊടുങ്ങല്ലൂർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത് ആശംസകൾ നേർന്നു. അംഗങ്ങളുടെ പങ്കാളിത്തം കൊണ്ടും വൈവിധ്യമാർന്ന പരിപാടികളാലും ശ്രദ്ധേയമായ കിയോത്സവത്തിൽ കുട്ടികൾക്കായി നടത്തിയ കലാ കായിക മത്സരങ്ങൾ മോഡേണ്‍ സ്കൂൾ അദ്ധ്യാപകൻ ജാബിറും, മുക്താർ, പി വി അബ്ദുൽ റഹ്മാൻ എന്നിവരും നിയന്ത്രിച്ചു.തുടർന്ന് നടന്ന കന്പവലി മത്സരത്തിൽ ചിറക്കൽ ടീം ഒന്നാം സ്ഥാനവും ഏഴുമല ടീം രണ്ടാം സ്ഥാനവും നേടി.
നവാസ് കണ്ണൂർ, ബഷീർ എന്നിവർ നേതൃത്വം നൽകി നാട്ടിലെ ഉത്സവങ്ങളെ ഓർമ്മിപ്പിക്കും വിധം നടത്തപ്പെട്ട തലയണയടി മത്സരം പൂക്കോയത്തങ്ങൾ, സനൂപ് എന്നിവർ ചേർന്ന് നിയന്ത്രിച്ചു. പഞ്ച ഗുസ്തി മത്സരം പ്രഭാകരൻ, പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. ചെയർമാൻ എൻ കെ സൂരജ് അധ്യക്ഷനും ജന: കണ്‍വീനർ അനിൽ ചിറക്കൽ സ്വാഗതവും പറഞ്ഞു ആരംഭിച്ച സമാപനച്ചടങ്ങ് ഉപദേശക സമിതി അംഗം ഹുസൈൻ അലി ഉദ്ഘാടനം ചെയ്തു. കിയോസിന്റെ മെന്പറായിരിക്കെ മരണപ്പെടുന്ന വ്യക്തിക്ക് സുരക്ഷാപദ്ധതി പ്രകാരം നൽകപ്പെടുന്ന ഒരു ലക്ഷം രൂപ ഈയിടെ മരണപ്പെട്ട റിയാദിലെ പ്രശസ്ഥ ഗായകൻ പ്രമോദ് കണ്ണൂരിന്റെ കുടുംബത്തിന് ട്രഷറർ ഷാക്കിർ കൂടാളി കൈമാറി. പ്രമോദ് കണ്ണൂരിനുള്ള അനുശോചനവും രേഖപ്പെടുത്തി. മൊയ്തു അറ്റ്ലസ് നന്ദി രേഖപ്പെടുത്തി.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ
കിയോത്സവം സംഘടിപ്പിച്ചു
10:58 PM Oct 18, 2017 | Deepika.com