കുവൈത്ത് സിറ്റി: അധികാരത്തിലേറിയതോടെ ഫാസിസം വ്യക്തികളെ മാത്രമല്ല, ഇന്ത്യാ രാജ്യത്തിന്റെ സംസ്കാരത്തെയും ജനാധിപത്യത്തെയും കൊന്നുകൊണ്ടിരിക്കുകയാണെന്നും, ഫാസിസത്തിന്റെ കടന്നുകയറ്റത്തെ എതിർത്തു തോൽപ്പിക്കാൻ മതജാതിരാഷ്ട്രീയ ഭിന്നതകൾ മറന്നു ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും സെമിനാർ അഭിപ്രായപ്പെട്ടു.
രാജ്യം കാത്തു സൂക്ഷിച്ചു പോന്നിരുന്ന മതേതരത്വ സങ്കൽപ്പത്തെയാണ് ഗാന്ധിയുടെ വധത്തിലൂടെ ഫാസിസ്റ്റുകൾ രാജ്യത്ത് ആദ്യം നടപ്പിലാക്കിയതെങ്കിൽ അത് തന്നെയാണ് ഇപ്പോഴും നടത്തികൊണ്ടിരിക്കുന്നത്. അത്തരം ഫാസിസ്റ്റ് ശക്തികളെ പ്രവർത്തന മേഖലയിൽ തന്നെ തടഞ്ഞു നിറുത്തേണ്ടതുണ്ടന്നും ഇന്ത്യൻ സോഷ്യൽ ഫോറം ഫർവാനിയ മെട്രോ മെഡിക്കൽ കെയർ ഹാളിൽ നടന്ന സെമിനാർ വിലയിരുത്തി.
സെമിനാറിൽ ഇന്ത്യൻ സോഷ്യൽ ഫോറം കേരള പ്രസിഡന്റ് മുസ്തഫ മുളയങ്കാവ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും ആക്റ്റിവിസ്റ്റുമായ പ്രേമൻ ഇല്ലത്ത്, ചാക്കോ ജോർജ്ജ് (വൈസ് പ്രസിഡന്റ് , ഒഐസിസി കുവൈത്ത്), രാജേഷ് ബാബു (സാംസ്കാരിക പ്രവർത്തകൻ), കലാശ്രീ അഷ്റഫ് കാളത്തോട്, ഹംസ പയ്യന്നൂർ (കെകഐംഎ) മുബാറക് കാന്പ്രത്ത് (ആം ആദ്മി സൊസൈറ്റി കുവൈത്ത് കണ്‍വീനർ), അഹമ്മദ് കീരിത്തോട് (പി.സി.ഫ് ഉപദേശക സമിതി അംഗം കുവൈത്ത്), സാലക്സ് കുര്യൻ (ജനപക്ഷം കുവൈത്ത് കണ്‍വീനർ), ശിഹാബ് പാലപ്പെട്ടി (കുവൈത്ത് ഇന്ത്യാ ഫ്രട്ടേണിറ്റി ഫോറം, കേരള പ്രസിഡന്റ്) തുടങ്ങിയവർ വ്യത്യസ്ഥ രീതിയിലുള്ള അഭിപ്രായങ്ങൾ പങ്കുവെച്ചു. കുവൈത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രവർത്തകർ പങ്കെടുത്ത സെമിനാറിൽ ഇന്ത്യൻ സോഷ്യൽ ഫോറം വൈസ് പ്രസിഡന്റ് ഖലീൽ ബുഹാരി തങ്ങൾ സ്വാഗതവും സെക്രട്ടറി ഷഹീർ നാദാപുരം നന്ദി പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഫാസിസത്തിന്റെ കടന്നുകയറ്റത്തെ തടയാൻ ഒന്നിക്കുക: സോഷ്യൽ ഫോറം സെമിനാർ
10:55 PM Oct 18, 2017 | Deepika.com