സാമൂഹ്യ പ്രവർത്തകർ തുണയായി, കെട്ടിടത്തിൽ നിന്നുവീണു പരിക്കേറ്റ രണ്ട് മലയാളികളെ നാട്ടിലയച്ചു

09:33 PM Oct 14, 2017 | Deepika.com
റിയാദ്: താമസ സ്ഥലത്തെ കെട്ടിടത്തിൽ നിന്നും വീണു ഗുരുതര പരിക്കേറ്റു ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളികൾ വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് പോയി. കിളിമാനൂർ സ്വദേശികളായ അനുഅന്പിളി (27), പ്രശാന്ത് (27) എന്നിവരാണ് സാമൂഹിക പ്രവർത്തകരായ ലത്തീഫ് തെച്ചിയുടെയും ഷാനവാസ് രാമഞ്ചിറയുടെയും സഹായത്താൽ കഴിഞ്ഞ ദിവസം നാട്ടിലേക്ക് യാത്രയായത്. രണ്ടാഴ്ച്ച മുൻപ് നടന്ന അപകടത്തിൽ ഒരാളുടെ കഴുത്തിനും മറ്റൊരാൾക്ക് നട്ടെല്ലിനും ഗുരുതര പരിക്കേറ്റിരുന്നു.

റിയാദിലെ ഇസ്താൻബൂൾ സ്ട്രീറ്റിൽ കന്പനി അക്കമഡേഷനിൽ വച്ചാണ് അപകടം. ജോലി കഴിഞ്ഞുവന്ന ശേഷം ഉണങ്ങാനിട്ടിരുന്ന വസ്ത്രം എടുക്കാൻ കെട്ടിടത്തിന് മുകളിലേക്ക് കയറിപോയപ്പോൾ രണ്ട് ബിൽഡിംഗുകൾക്കിടയിൽ വച്ചിരുന്ന ഷീറ്റിൽ ചവിട്ടി ഇരുവരും താഴെ വീഴുകയായിരുന്നു. ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന ഇവരെ കന്പനി കൈയൊഴിഞ്ഞതിനെ തുടർന്ന് എന്ത് ചെയ്യണമെന്നറിയാതെ കുടുങ്ങിയിരിക്കുകയായിരുന്നു. പരിക്കേറ്റ ഇവർക്ക് ഇൻഷ്വറൻസ് ഇല്ലാത്തതിനാൽ ആശുപത്രി ഡിസ്ചാർജ് ആക്കിയെങ്കിലും മലയാളിയായ നഴ്സിന്‍റെ അഭ്യർഥന മാനിച്ചു ഇവരെ ആശുപത്രിയിൽ തുടരാൻ അധികൃതർ അനുവദിക്കുകയായിരുന്നു. ഇവരെ ചികിൽസിച്ചിരുന്ന അൽ ഈമാൻ ആശുപത്രിയിലെ മലയാളി നഴ്സ് സൂനമ്മയുടെ പ്രത്യേക സഹായവും ഇതിനായി സാമൂഹ്യ പ്രവർത്തകർക്ക് ലഭിച്ചു.

സാമൂഹ്യ പ്രവർത്തകരുടെ നിരന്തര പരിശ്രമങ്ങൾക്കൊടുവിൽ കഴിഞ്ഞ ദിവസം ഇവരെ വിദഗ്ദ്ധ ചികിത്സക്കായി എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടു പോയി.

സാമൂഹിക പ്രവർത്തകരായ ലത്തീഫ് തെച്ചി ഷാനവാസ് രാമഞ്ചിറ എന്നിവരോടൊപ്പം എംബസി ഉദ്യോഗസ്ഥൻ ലാൽചക്രപാണി ലത്തീഫ് പോങ്ങനാട്, ബഷീർ പാണക്കാട്, റഹ്മത്ത് മേലാറ്റൂർ, ഹുസാം വള്ളികുന്നം, ഇല്യാസ് കാസർഗോഡ്, ഷെഫീകുൽ അനസ് എടവണ്ണപ്പാറ, നിഷാദ് തഴവ, ദിലീപ് ഗോപാലകൃഷ്ണൻ, ബന്ധുവായ ഷിബി കിളിമാനൂർ എന്നിവരും സഹായത്തിന് കൂടെയുണ്ടായിരുന്നു.

റിപ്പോർട്ട് : ഷക്കീബ് കൊളക്കാടൻ