കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെകഐംഎ) സമീപകാലത്ത് മരിച്ച അംഗങ്ങളുടെ കുടുംബങ്ങൾക്ക് സഹായധനം വിതരണം ചെയ്തു. പത്ത് അംഗങ്ങളുട കുടുംബങ്ങൾക്ക് ഒന്നാംഘട്ട സഹായമായി ഏഴു ലക്ഷം രൂപ വീതവും നേരത്തേ മരിച്ച 16 കുടുംബങ്ങൾക്ക് 18 ലക്ഷം രൂപയുമാണ് വിതരണം ചെയ്തത്. കെകഐംഎ അംഗമായിരിക്കെ മരിച്ച 122 പേരുടെ കുടുംബങ്ങൾക്കായി ഏഴര കോടിയോളം രൂപ സംഘടനയുടെ കുടുംബ സഹായ നിധിയിൽനിന്ന് ഇതിനകം നൽകിയിട്ടുണ്ട്. മരണപ്പെടുന്നവരുടെ മക്കളുടെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസ ചെലവും സംഘടന വഹിക്കുന്നു.
കോഴിക്കോട് കിംഗ് ഫോർട്ട് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന സഹായ വിതരണ ചടങ്ങിൽ കോഴിക്കോട് വലിയ ഖാദി മുഹമ്മദ് ജമലുല്ലൈലി തങ്ങൾ കുടുംബക്ഷേമ നിധി വിതരണം ഉദ്ഘാടനം ചെയ്തു. പ്രവാചകൻ പറഞ്ഞതിൽ ഏറ്റവും മഹത്തായ അനാഥ അഗതി സംരക്ഷണമെന്ന കടമയാണ് കെകഐംഎ നിർവഹിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഹമ്മദ് ജമലുല്ലൈലി തങ്ങൾ പറഞ്ഞു.
കെകഐംഎ മുഖ്യ രക്ഷാധികാരി കെ. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. കെയുഡബ്ല്യൂജെ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ, പി.കെ. മാനു മുസ്ലിയാർ, മഹ്മൂൻ ഹുദവി, അപ്സര മഹ്മൂദ് എന്നിവർ മറ്റു കുടുംബങ്ങൾക്കുള്ള കുടുംബക്ഷേമ നിധി വിതരണവും നിർവഹിച്ചു. കെകഐംഎ പ്രസിഡൻറ് ഇബ്രാഹിം കുന്നിൽ ആമുഖ പ്രസംഗം നടത്തി. സംസ്ഥാന കമ്മിറ്റി പ്രസിഡൻറ് ഇ.കെ. അബ്ദുല്ല, കെ.കെ. സുബൈർ ഹാജി,കെ.സി. ഗഫൂർ, സംസം റഷീദ് എന്നിവർ നേതൃത്വം നൽകി. വർക്കിംഗ് പ്രസിഡൻറ് എ.പി. അബ്ദുൽ സലാം സ്വാഗതവും യു.എ. ബക്കർ നന്ദിയും പറഞ്ഞു. പൊതു സമൂഹത്തിനായി 13 സൗജന്യ ഡയാലിസിസ് കേന്ദ്രങ്ങൾ, കുടിവെള്ള പദ്ധതി, സ്കോളർഷിപ്, പാർപ്പിട പദ്ധതി, ചികിത്സാ സഹായ പദ്ധതികൾ എന്നിവയും കെ.കെ.എം.എ നടത്തിവരുന്നതായി ഇബ്രാഹിം കുന്നിൽ വിശദീകരിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കെകഐംഎ 88 ലക്ഷം രൂപയുടെ സഹായധനം വിതരണം ചെയ്തു
09:58 PM Sep 22, 2017 | Deepika.com