ഒക്ലഹോമ: ചെവി കേൾക്കാത്തയാൾ എന്നു സമീപവാസികൾ കൂകി വിളിച്ചിട്ടും പോലീസിന്റെ നിർദേശം അനുസരിക്കാത്തതിനെ തുടർന്നു സാഞ്ചസ് (36) എന്ന യുവാവിനെ പോലീസ് വെടിവയ്ക്കുകയായിരുന്നു.
സാഞ്ചസിന്റെ പിതാവ് ഓടിച്ചിരുന്ന വാഹനം അപകടത്തിൽപെടുകയും തുടർന്നു വാഹനം നിർത്താതെ പിതാവ് അവിടെ നിന്നും രക്ഷപ്പെടുകയും ചെയ്തു. സംഭവമറിഞ്ഞ് ഒരു പോലീസ് ഓഫിസർ അന്വേഷണത്തിനായി സാഞ്ചസും പിതാവും താമസിച്ചിരുന്ന വീട്ടിലെത്തി. വീടിനു മുന്പിലെത്തിയ പോലീസ് കണ്ടത് കൈയി ഒരു ഇരുന്പ് വടിയുമായി (റോൾ) നിൽക്കുന്ന സാഞ്ചസിനെയാണ്. ഉടൻ തന്നെ സഹായത്തിനായി മറ്റൊരു ഓഫിസറും സ്ഥലത്തെത്തി.
ഇരുവരും സാഞ്ചസിനോട് കൈയിലുള്ള ഇരുന്പ് റോൾ നിലത്തിടാൻ ആവശ്യപ്പെട്ടു. പോലീസിന്റെ ഉത്തരവ് കേൾക്കാതെ മുന്നോട്ട് വരുന്നതു കണ്ട് ദൃക്സാക്ഷിയായി നിന്നിരുന്ന സമീപവാസി സാഞ്ചസിന് ചെവി കേൾക്കുകയില്ലെന്ന് പോലീസിനോട് വിളിച്ചു പറഞ്ഞുവത്രെ. ഇതിനിടെ 15 അടി സമീപത്തെത്തിയ സാഞ്ചസിനു നേരെ പോലീസ് നിറയൊഴിക്കുകയായിരുന്നു.
സാഞ്ചസ് സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടു സമീപവാസി പറഞ്ഞതു പോലീസ് ഓഫിസർ കേട്ടില്ലെന്നാണ് പത്രസമ്മേളനത്തിൽ ഡിപ്പാർട്ട്മെന്റ് അധികൃതർ പറഞ്ഞത്. സാഞ്ചസിന് ചെവി കേൾക്കാത്തതുകൊണ്ട് സ്ഥിരമായി റോൾ കൈയ്യിൽ വച്ചിരുന്നതാണെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. പിതാവിന്റെ പേരിലോ സാഞ്ചസിന്റെ പേരിലോ ഇതിനു മുന്പു യാതൊരു ക്രിമിനൽ കേസും നിലവില്ലായിരുന്നു.
റിപ്പോർട്ട്: പി.പി.ചെറിയാൻ
പോലീസിന്റെ വെടിയേറ്റു ബധിരനായ യുവാവ് മരിച്ചു
09:38 PM Sep 21, 2017 | Deepika.com