മസ്കറ്റ്: പാടും പാതിരി എന്നറിയപ്പെടുന്ന റവ. ഡോ. പോൾ പൂവത്തിങ്കൽ മസ്കറ്റിൽ സ്വകാര്യ സന്ദർശനം നടത്തി. അമേരിക്കയിൽ നിന്നും നാട്ടിലേക്ക് പോകും വഴി ദുബായിൽ നിന്നാണ് അദ്ദേഹം മസ്കറ്റിൽ എത്തിയത്.
ദൈവം ദാനമായി നൽകിയ സ്വര മാധുര്യം ക്ഷണിക്കപ്പെട്ട സദസിനു മുന്പിൽ പാട്ടുകളും കീർത്തനവുമായി അവതരിപ്പിച്ചപ്പോൾ ശ്രോതാക്കൾക്കത് പുതിയ അനുഭവമായി.
തൃശൂരിൽ പ്രവർത്തിക്കുന്ന ചേതന സംഗീത നാട്യ അക്കാദമിയുടെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോക്കോളജിയുടെയും സ്ഥാപക ഡയറക്ടറായ റവ. ഡോ. പോൾ പൂവത്തിങ്കൽ ചേതന സംഗീത കോളജിന്റെ പ്രിൻസിപ്പലാണ്.
കർണാട്ടിക് സംഗീതത്തിലുൾപ്പെടെ പ്രാവീണ്യം നേടിയിട്ടുള്ള സിഎംഐ വൈദികൻ ഇന്ത്യയിലെ തന്നെ ആദ്യത്തെ വോക്കോളജിസ്റ്റ് ആണ്. തൃശൂരിലുള്ള വോക്കോളജി ക്ലിനിക്കിൽ ശബ്ദത്തിന് തകരാറുള്ള അനേകം പേരാണ് നല്ല ശബ്ദം വീണ്ടെടുത്തിട്ടുള്ളത്. മരുന്നുകളില്ലാതെ വ്യായാമത്തിലൂടെയാണ് ശബ്ദത്തിന്റെ തകരാറുകൾ പരിഹരിക്കുന്നത്.
ഗോൾഡൻ ഒയാസിസ് ഹോട്ടലിൽ നടന്ന സംഗീത വിരുന്നിൽ മസ്കറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് ഡോ. സതീഷ് നന്പ്യാർ മുഖ്യാതിഥി ആയിരുന്നു സണ്ണി അരയത്ത്, ഏബ്രഹാം നെറ്റിക്കാടൻ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
റിപ്പോർട്ട്: സേവ്യർ കാവാലം
ആസ്വാദകരെ കൈയിലെടുത്ത് പാടും പാതിരി മസ്കറ്റിൽ
05:10 PM Aug 18, 2017 | Deepika.com