മൊണ്ടാന: എഴുപത്തിഏഴ് വർഷത്തെ നീണ്ട ദാന്പത്യ ജീവിതത്തിനുശേഷം മരണത്തിന് കീഴടങ്ങിയ ദന്പതികൾക്ക് ഒടുവിൽ ഒരേ ശവമഞ്ചത്തിൽ അന്ത്യവിശ്രമം. മൊണ്ടാനയിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
തൊണ്ണൂറ്റി ഏഴുകാരനായ റെയ്മണ്ട് ഓഗസ്റ്റ് നാലിനാണ് നഴ്സിംഗ് ഹോമിൽ നിര്യാതനായത്. 30 മണിക്കൂറുകൾക്കുശേഷം ഭാര്യയും മരണത്തിന് കീഴടങ്ങി. ഇരുവരും നഴ്സിംഗ് ഹോമിൽ കഴിയുന്പോൾ പരിചരിച്ചിരുന്ന നഴ്സിനോട് തമാശയായിട്ടാണെങ്കിലും പറഞ്ഞ കാര്യം ഒടുവിൽ യാഥാർഥ്യമാവുകയായിരുന്നു.’
ഞാൻ മരിച്ചാൽ അധികം താമസിയാതെ ഭാര്യയും മരിക്കുകയാണെങ്കിൽ ഞങ്ങളെ ഒരുമിച്ചു ഒരേ ശവമഞ്ചത്തിൽ അടക്കം ചെയ്യണം.’ റെയ്മണ്ടിന്റെ ആഗ്രഹം പോലെ ഇരുവരും 30 മണിക്കൂറിന്റെ വ്യത്യാസത്തിൽ മരിച്ചപ്പോൾ പിതാവിന്റെ ആഗ്രഹം സഫലീകരിച്ചതായി മകൻ ബോബി പറഞ്ഞു.
ഓഗസ്റ്റ് 11ന് ഇരുവരേയും ഒരുമിച്ചു കിടത്തിയിരുന്ന ശവമഞ്ചം ഇവരുടെ മാതാപിതാക്കളെ അടക്കം ചെയ്തിരുന്ന ഓക്ക് ഗ്രോവ് സെമിത്തേരിയിൽ അന്ത്യവിശ്രമത്തിനായി അടക്കം ചെയ്തു. വിവാഹത്തിനുശേഷം ഇരുവരും വേർപിരിഞ്ഞിരുന്നത് ഭർത്താവിന്റെ മരണശേഷമുള്ള 30 മണിക്കൂർ മാത്രമായിരുന്നുവെന്നാണ് മകൻ സാക്ഷ്യപ്പെടുത്തിയത്. വിവാഹ ശുശ്രൂഷക്ക് കാർമികത്വം വഹിച്ച പുരോഹിതൻ തന്നെയാണ് ഇരുവരുടേയും കരങ്ങൾ പരസ്പരം കൂട്ടിയിണക്കിയത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
മരണത്തിലും വേർപിരിയാത്ത ദന്പതികൾക്ക് ഒരേ ശവമഞ്ചത്തിൽ അന്ത്യവിശ്രമം
06:31 PM Aug 15, 2017 | Deepika.com