കുവൈത്ത്: വിദേശത്തുവച്ച് മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി പുതുതായി ഏർപ്പെടുത്തിയ നിബന്ധന പിൻവലിക്കണമെന്ന് ഐസിഎഫ് ആവശ്യപ്പെട്ടു.
മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് വിമാനത്തിലയക്കുന്പോൾ നിർദ്ദിഷ്ട വിമാനത്താവളത്തിൽ എത്തുന്നതിന് 48 മണിക്കൂർ മുന്പ്, വിമാനത്താവളത്തിൽ മരണ സർട്ടിഫിക്കറ്റ്, എംബാമിംഗ് സർട്ടിഫിക്കറ്റ്, ഇന്ത്യൻ എംബസിയുടെ എൻഒസി, റദ്ദാക്കിയ പാസ്പോർട്ടിന്റെ പകർപ്പ് എന്നിവയുൾപ്പെടെയുള്ള രേഖകൾ ഹാജരാക്കണമെന്ന പുതിയ വ്യവസ്ഥ പ്രവാസികളോടുള്ള വെല്ലുവിളിയാണ്.
പുതിയ നിബന്ധനകൾ മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാനുള്ള നടപടികൾ ദിവസങ്ങളോളം വൈകിപ്പിക്കാൻ ഇടവരുത്തും. മരണപ്പെട്ട പ്രവാസികളുടെ ഉറ്റവരേയും അതത് രാജ്യങ്ങളിൽ സഹായിക്കുന്ന പ്രവാസി ഇന്ത്യക്കാരായ സന്നദ്ധ പ്രവർത്തകരെയുമാണ് പുതിയ നിബന്ധന ഏറ്റവും കൂടുതൽ ബാധിക്കുന്നത്. രാജ്യത്തിന്റെ സാന്പത്തിക വരുമാനത്തിന്റെ നട്ടെല്ലായ പ്രവാസികളെ മരിച്ചാലും വെറുതെ വിടില്ല എന്ന സമീപനം അത്യന്തം അപലപനീയമാണ്.
കരിപ്പൂർ വിമാനത്താവളത്തിലെ ഹെൽത്ത് ഓഫീസർ വിദേശ രാജ്യങ്ങളിലെ എയർപോർട്ടുകളിലേക്ക് അയച്ച സന്ദേശം ദുരൂഹത സൃഷ്ടിക്കുന്നതാണ്. ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്പോൾ സ്വീകരിക്കേണ്ട ജാഗ്രത സൂക്ഷിക്കപ്പെട്ടിട്ടില്ല. ത·ൂലം മറ്റു വിമാനത്താവളങ്ങളിലേക്കുള്ള മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിനടക്കം തടസവും ബുദ്ധിമുട്ടും നേരിടുകയാണ്. ഇക്കാര്യത്തിൽ കേന്ദ്ര സംസ്ഥാന ഭരണകൂടം നിലപാട് വ്യക്തമാക്കുകയും വ്യവസ്ഥ പിൻവലിച്ചുകൊണ്ട് നടപടി സ്വീകരിക്കണമെന്നും ഐസിഎഫ് ആവശ്യപ്പെട്ടു.
റിപ്പോർട്ട്: സലിം കോട്ടയിൽ
മൃതദേഹം കൊണ്ടുവരുന്നതിനുള്ള പുതിയ നിബന്ധനകൾ പ്രവാസികളോടുള്ള വെല്ലുവിളി: ഐസിഎഫ്
06:13 PM Aug 15, 2017 | Deepika.com