വാഷിംഗ്ടണ്‍: മോദി സർക്കാർ അംഗീകരിച്ചു നടപ്പാക്കുന്ന ആന്‍റി മിഷനറി നിയമം പിൻവലിക്കുന്നതിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ ശക്തമായ സമ്മർദം ചെലുത്തുവാൻ അമേരിക്കൻ പ്രസിഡന്‍റ് ട്രംപിനോട് ആവശ്യപ്പെടുന്ന സെനറ്റർമാർ ഒപ്പിട്ട കത്ത് ജൂണ്‍ 26 തിങ്കളാഴ്ച പ്രസിദ്ധീകരണത്തിന് നൽകി.
ഇന്‍റർ നാഷണൽ ഓർഗനൈസേഷനുകൾ ഇന്ത്യയിലെ പാവപ്പെട്ടവർക്ക് നൽകിവന്നിരുന്ന ധനസഹായം വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യൻ സർക്കാർ നിരോധിച്ചിരുന്നു. ക്രിസ്ത്യൻ മിഷനറി സംഘടനകൾ ഉൾപ്പെടെ 10,000 ത്തോളം സംഘടനകൾക്കാണ് ഇന്ത്യയിൽ ആന്‍റി മിഷനറി നിയമം നിലവിൽ വന്നതിനുശേഷം ലൈസെൻസ് നഷ്ടമായത്. 2014 മോദി അധികാരത്തിൽ വന്നതിനുശേഷം ഹിന്ദു സംസ്കാരത്തിന് ഉൗന്നൽ നൽകി ഇന്ത്യൻ സാന്പത്തിക രംഗം നവീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രത്യേക നിയമം നടപ്പാക്കിയത്.
ഇന്ത്യയിൽ മത സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു എന്നതു യാഥാർഥ്യമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിൽ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പാക്കേണ്ട ബാധ്യത ഞങ്ങൾക്കുണ്ട്. നോണ്‍ പ്രോഫിറ്റബിൾ ഓർഗനൈസേഷൻ വഴി വിതരണം ചെയ്യുന്ന പണം വിഭാഗീയ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു എന്നുള്ള വാദം അംഗീരിക്കാനാവില്ലെന്നും റോയ് ബ്ലന്‍റ്, മൈക്ക് കാർപൊ, ജോണ്‍ കെന്നഡി, ഏമി ക്ലൊബുച്ചർ, ജെയിംസ് ലാങ്ക്ഫോർഡ് തുടങ്ങിയ റിപ്പബ്ലിക്കൻ, ഡമോക്രാറ്റിക് സെനറ്റർമാർ ഒപ്പിട്ട് ട്രംപിനു സമർപ്പിച്ച നിവേദനത്തിൽ ചൂണ്ടികാണിക്കുന്നു. ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ ഈ ആവശ്യങ്ങൾ പരിഗണിക്കപ്പെടുമോ എന്നറിയുന്നതിനു ചാരിറ്റി സംഘടനകൾ കാത്തിരിക്കുകയാണ്.
റിപ്പോർട്ട്: പി. പി. ചെറിയാൻ
ഇന്ത്യയിൽ മിഷനറി പ്രവർത്തനങ്ങൾക്കുള്ള വിലക്ക് നീക്കം ചെയ്യണമെന്ന് ആവശ്യം
07:14 PM Jun 27, 2017 | Deepika.com