ന്യുയോർക്ക്: ഇന്ത്യൻ അമേരിക്കൻ ന്യൂയോർക്ക് യൂണിവേഴ്സിറ്റി പോസ്റ്റ് ഡോക്ടറൽ വിദ്യാർഥി സിംറാൻ ജിത്ത് സിംഗിനെ മൂന്നു യുവാക്കൾ ചേർന്നു ഒസാമ(ഛടഅങഅ) എന്നു വിളിച്ചത് വംശീയാധിക്ഷേപമാണെന്ന് സിഖ് കമ്മ്യൂണിറ്റി ആരോപിച്ചു. ന്യൂയോർക്ക് യൂണിവേഴ്സിറ്റി ഓഫീസിൽ നിന്നും വീട്ടിലേക്ക് പോകുന്ന വഴിയിലുള്ള ഹഡ്സണ്‍ റിവറിനു സമീപമാണു യുവാക്കൾ പുറകിൽ നിന്നും ഒസാമ എന്ന് വിളിക്കുകയും അസഭ്യം പറയുകയും ചെയ്തതെന്ന് സിംറാൻ പറഞ്ഞു.
യുവാക്കളോടുള്ള സിംഗിന്‍റെ സമീപനം തികച്ചും വ്യത്യസ്തമായിരുന്നു. വളരെ ആലോചിച്ചു ഉറച്ചശേഷം പെട്ടെന്ന് യുവാക്കൾക്കു നേരെ സിംഗ് തിരിഞ്ഞു നിന്നു. യുവാക്കളും സിംഗും മുഖത്തോടുമുഖം നോക്കിയതോടെ യുവാക്കളിൽ ഒരാൾ സിംഗിനോട് മാപ്പപേക്ഷിക്കുകയും വിഷയം കാര്യമായി എടുക്കരുതെന്ന് അപേക്ഷിക്കുകയും ചെയ്തു.
നിങ്ങൾ എന്‍റെ ഹൃദയത്തെ മുറിപ്പെടുത്തിയെന്നും മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും സിംഗ് യുവാക്കൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. എൻബിസി ന്യൂസിനോടുള്ള സിംഗിന്‍റെ ഇന്‍റർവ്യൂവിലാണ് വിവരങ്ങൾ വെളിപ്പെടുത്തിയത്.വംശീയ അധിക്ഷേപം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ നിശബ്ദരായിരിക്കാതെ അവസരത്തിനൊത്തു ഉയർന്നു പ്രതികരിക്കേണ്ടതാണെന്നാണ് സിംറാൻ ജിത്തിന്‍റെ അനുഭവം വ്യക്തമാക്കുന്നത്.
റിപ്പോര്‍ട്ട്: പി.പി.ചെറിയാന്‍
സിഖ് വിദ്യാർഥിയെ ഒസാമ എന്നു വിളിച്ചതു വംശീയാധിക്ഷേപമാണെന്ന്
08:10 PM Jun 22, 2017 | Deepika.com