പത്തനംതിട്ട: പ്രമുഖ വ്യവസായി എം. മാത്യൂസിന്റെ (ടൊയോട്ട സണ്ണി) സംസ്കാരം നടന്നു. സ്വദേശമായ പത്തനംതിട്ട കുമ്പനാട് ഏലീം ഐപിസി സഭാ സെമിത്തേരിയിൽ വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് ആയിരുന്നു സംസ്കാര ചടങ്ങുകൾ. രാഷ്ട്രീയ സാസ്കാരിക രംഗത്ത് പ്രമുഖരുൾപ്പെടെ നിരവധി പേരാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്.
ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സണ്ണിയുടെ മൃതദേഹം നാട്ടിലെത്തിച്ചത്. വീട്ടിലും പിന്നീട് ഫെല്ലോഷിപ്പ് ആശുപത്രിയിലും പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ ആയിരക്കണക്കിനു പേർ ആദരാഞ്ജലി അർപ്പിച്ചു.
ദീർഘകാലമായി അസുഖബാധിതനായിരുന്ന സണ്ണിയുടെ അന്ത്യം കഴിഞ്ഞ ശനിയാഴ്ച കുവൈത്ത് ഖാദിസിയയിലെ വീട്ടിലായിരുന്നു.
ഇരവിപേരൂർ സ്വദേശിയായ സണ്ണി കുവൈത്തിന്റെ സ്വാതന്ത്ര്യ ലബ്ധിക്ക് ഒരു പതിറ്റാണ്ടു മുന്പ് 1956 ഒക്ടോബറിലാണു കുവൈത്തിൽ എത്തിയത്. രാജ്യത്തെ പ്രമുഖ ഓട്ടോമൊബൈയിൽ കമ്പനിയായ അൽ സായർ ഗ്രൂപ്പിന്റെ ഇന്നത്തെ വളർച്ചക്ക് അടിത്തറ പാകിയ അദ്ദേഹം 1989ൽ സ്ഥാപനത്തിന്റെ ഉന്നത പദവിൽ ഇരിക്കവേ സ്വയം വിരമിച്ച ശേഷവും ടൊയോട്ട സണ്ണി എന്ന പേരിലാണ് മലയാളി സമൂഹത്തിനിടയിൽ അറിയപ്പെട്ടിരുന്നത്. സഫീന റെന്റ് എ കാർ, സഫീന ജനറൽ ട്രേഡിംഗ് ആൻഡ് കോണ്ട്രാക്റ്റിംഗ് കമ്പനി തുടങ്ങിയ സ്ഥാപനങ്ങളുടെ ചെയർമാൻ സ്ഥാനം വഹിച്ചു വരികയായിരുന്നു.
1990 ൽ ഇറാഖ് അധിനിവേശത്തെ തുടർന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിൽ സ്തുത്യർഹമായ സേവനമാണ് അദ്ദേഹം കാഴ്ചവച്ചത്. ജാബിരിയ ഇന്ത്യൻ സ്കൂളിന്റെ സ്ഥാപകനായ അദ്ദേഹം 15 വർഷക്കാലം ഇന്ത്യൻ ആർട്ട് സർക്കിളിന്റെ പ്രസിഡന്റായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
ടൊയോട്ട സണ്ണിയുടെ സംസ്കാരം നടത്തി
07:31 PM May 26, 2017 | Deepika.com