കാസർഗോഡ്: സ്റ്റേജ് പരിപാടി അവതരിപ്പിക്കാനെന്ന വ്യാജേന ഇടനിലക്കാരൻ വഴി ദുബായിലെ പെൺവാണിഭ സംഘത്തിൽ എത്തപ്പെട്ട മലയാളി നർത്തകിയെ മോചിപ്പിച്ചു. കാസർഗോഡ് സ്വദേശിയായ പത്തൊൻപതുകാരിയാണ് മോചിതയായത്. മാധ്യമപ്രവർത്തകനും അബുദാബി കമ്യൂണിറ്റി പോലീസ് അംഗവുമായ ബിജു കരുനാഗപ്പള്ളിയുടെ അവസരോചിതമായ ഇടപെടലിലൂടെ ചതിക്കുഴിയിൽ നിന്നും രക്ഷിക്കാനായത്.
ഏപ്രിൽ 23-നാണ് ചെന്നൈയിലെ രവി എന്ന ഇടനിലക്കാരൻ വഴി യുവതി ദുബായിൽ എത്തിയത്. അവിടെ എത്തിയപ്പോൾ തന്നെ ചതിയാണെന്ന് യുവതി തിരിച്ചറിഞ്ഞിരുന്നു. പലർക്കും കാഴ്ചവയ്ക്കാനാണു തന്നെ എത്തിച്ചതെന്നു മനസിലാക്കിയ യുവതി ആദ്യം ഭർത്താവിനെ വിവരം അറിയിച്ചു. ഇതേത്തുടർന്നാണു കാസർഗോഡ് ജില്ലാ പോലീസ് ചീഫ് കെ.ജി.സൈമണിന് ഭർത്താവ് പരാതി നൽകുന്നത്.
ഇവരുടെ ഇടപെടലിലൂടെ ബിജു കരുനാഗപ്പള്ളിയെ യുവതി വാട്സ് ആപ്പിലൂടെ തന്റെ അവസ്ഥ ബോധിപ്പിച്ചു. തുടർന്ന് ബിജു നടത്തിയ സമയോചിത ഇടപെടലിലൂടെ ദേര പോലീസ് പൂട്ടിയിട്ടിരുന്ന സ്ഥലം കണ്ടെത്തി യുവതിയെ മോചിപ്പിക്കുകയായിരുന്നു. പോലീസ് എത്തുന്പോൾ 15 ഓളം യുവതികൾ സംഘത്തിന്‍റെ തടങ്കലിലായിരുന്നു. ഇവരെയും പോലീസ് മോചിപ്പിച്ചു.
യുവതികളെ ദുബായിൽ എത്തിച്ച തമിഴ്നാട് സ്വദേശികളോട് പോലീസ് സ്റ്റേഷനിൽ എത്താൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസിന്‍റെ ഇടപെടലിലൂടെ യുവതിക്ക് ഇന്ന് നാട്ടിൽ തിരിച്ചെത്താൻ കഴിയും. ഇവർ ഇന്നു വൈകുന്നേരത്തോടെ നാട്ടിലെത്തുമെന്നാണു അറിയുന്നത്.
ദുബായിൽ പെൺവാണിഭ സംഘത്തിന്‍റെ പിടിയിൽനിന്നും മലയാളി നർത്തകിയെ മോചിപ്പിച്ചു
01:25 PM Apr 28, 2017 | Deepika.com