വാഷിംഗ്ടൺ: ഇന്ത്യ-അമേരിക്ക പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും അമേരിക്കൻ പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസും കൂടിക്കാഴ്ച നടത്തി. തീരസംരക്ഷണത്തെക്കുറിച്ചും ആഭ്യന്തര സുരക്ഷയെക്കുറിച്ചുമാണ് ഇരുവരും ചർച്ച ചെയ്തതെന്നു പെന്റഗൺ വക്താവ് ക്യാപ്റ്റൻ ജെഫ് ഡേവിസ് പറഞ്ഞു.
തെക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ഇന്ത്യ നടത്തിവരുന്ന സമാധാനശ്രമങ്ങളെ യുഎസ് പ്രതിരോധ സെക്രട്ടറി അഭിനന്ദിച്ചു. പ്രതിരോധ മേഖലകളിൽ കൂടുതൽ സഹകരണത്തോടെ മുന്നോട്ടു പോകാനും തീരുമാനമായി.
ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റ ശേഷമുള്ള ഡോവലിന്റെ രണ്ടാമത്തെ സന്ദർശനമാണിത്.
റിട്ട. ഹോംലാൻഡ് സെക്യൂരിറ്റി ജനറൽ ജോൺ കെല്ലി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജനറൽ എച്ച്ആർ മക് മാസ്റ്റർ എന്നിവരുമായും സെനറ്റ് ആംഡ് സർവീസസ് കമ്മിറ്റി ചെയർമാൻ സെനറ്റർ ജോൺ മക്കെയിൻ, സെനറ്റ് സെലക്ട് കമ്മിറ്റി അധ്യക്ഷൻ റിച്ചാർഡ് ബർ എന്നിവരുമായും ഡോവൽ കൂടിക്കാഴ്ച നടത്തി. ഇതിനിടെ, അഫ്ഗാനിസ്ഥാനെക്കുറിച്ചു ഡോവലിൽനിന്നു പ്രതിരോധ സെക്രട്ടറി കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഇന്ത്യയിൽ നടപ്പാക്കിയ നോട്ട് നിരോധനത്തെക്കുറിച്ചും ജിഎസ്ടി വിഷയവും ചർച്ചാവിഷയമായി. ഭീകരരുടെ താവളമെന്ന നിലയിൽ പാക്കിസ്ഥാനെക്കുറിച്ചു ചില പരാമർശങ്ങൾ ചർച്ചയിൽ ഉയർന്നു. ഭീകരർക്കു പാക്കിസ്ഥാൻ ഒളിത്താവളമൊരുക്കുന്നുവെന്ന ട്രംപ് ഭരണകൂടത്തിന്റെ വീക്ഷണമായിരുന്നു ചർച്ചയുടെ കാതൽ.
അജിത് ഡോവലും യുഎസ് പ്രതിരോധ സെക്രട്ടറിയും ചർച്ച നടത്തി
06:17 AM Mar 26, 2017 | Deepika.com