കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി നഴ്സിനു കുത്തേറ്റ സംഭവവുമായി ബന്ധപ്പെട്ടു ചില മാധ്യമങ്ങൾ അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നു ഭർത്താവ് ബിജോ.
കോട്ടയം കൊല്ലാട് സ്വദേശിനിയും പുതുക്കളത്തിൽ ബിജോയുടെ ഭാര്യയുമായ ഗോപിക(27)യ്ക്കാണു കഴിഞ്ഞയാഴ്ച അബ്ബാസിയയിലെ താമസസ്ഥലത്തു കുത്തേറ്റത്. ഗുരുതരമായ പരിക്കേറ്റ ഗോപിക ചികിത്സയിലാണ്. ഇതിനിടെയാണു ചില മാധ്യമങ്ങൾ മലയാളിയായ നഴ്സ് ആണ് പ്രതിയെന്നും ഇയാളെക്കുറിച്ചു ഗോപികയ്ക്ക് അറിയാമായിരുന്നെന്നും മറ്റും വാർത്ത പ്രസിദ്ധീകരിച്ചത്.
ഇതു സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണു ഭർത്താവ് ബിജോ ഇതു നിഷേധിച്ചു രംഗത്തുവന്നത്. ഇതു തെറ്റായ വിവരങ്ങളാണെന്നും ആരും പ്രചരിപ്പിക്കരുതെന്നും ബിജോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ അഭ്യർഥിച്ചു.
ഗുരുതരാവസ്ഥ തരണം ചെയ്തു കഴിഞ്ഞപ്പോൾ പ്രതിയെക്കുറിച്ചു ഗോപിക ചില സൂചനകൾ നൽകിയെന്നും അതുപ്രകാരം കുവൈറ്റ് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും ബിജോ പറയുന്നു. അതിനിടെ, വ്യാജപ്രചാരണം നടത്തുന്നതു വേദനാജനകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതി മുഖം മറച്ചാണ് ആക്രമണ സമയത്ത് എത്തിയിരുന്നത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്.
അതേസമയം, ബിജോയുമായി പണമിടപാടു സംബന്ധിച്ചു തർക്കമുള്ള ഒരു തമിഴ്നാട് സ്വദേശിയാണ് ആക്രമണത്തിന്റെ പിന്നിലെന്നാണു സൂചന. ഇയാളും ബിജോയും നേരത്തെ ഒരേ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നതായും പറയുന്നു.
ഇയാൾ നാട്ടിലേക്കു കടന്നതായിട്ടാണു സൂചന. അബ്ബാസിയയിൽ ബിജോയും ഗോപികയും താമസിച്ചിരുന്ന രണ്ടാം നിലയിലെ ഫ്ളാറ്റിൽ വച്ചാണ് ഗോപിക ആക്രമിക്കപ്പെട്ടത്. സംഭവ സമയം ബിജോ ഫ്ളാറ്റിലുണ്ടായിരുന്നില്ല. യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം സ്ഥലത്തുനിന്ന് അക്രമി ഓടി രക്ഷപ്പെട്ടു. പിന്നാലെ ഗോപിക രണ്ടാം നിലയിൽനിന്നു ചോരവാർന്ന നിലയിൽ താഴെയെത്തി അയൽക്കാരെ വിവരം അറിയിക്കുകയായിരുന്നു. അയൽക്കാർ വിവരം പോലീസ് അറിയിച്ചു. കോട്ടയം കാരാപ്പുഴ മാടയ്ക്കൽ കുടുംബാംഗമാണു ഗോപിക. ജഹ്റ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായ ഗോപിക ഒരു വർഷം മുൻപ് മാത്രമാണു കുവൈറ്റിലെത്തിയത്. ഭർത്താവ് ബിജോ അൽ ബാബ്റ്റൈൻ ഗ്രൂപ്പ് നിസാൻ കുവൈറ്റ് ജീവനക്കാരനാണ്.
മലയാളി നഴ്സിനു കുത്തേറ്റ സംഭവം: വ്യാജപ്രചാരണം നിർത്തണമെന്നു ഭർത്താവ്
12:51 PM Feb 27, 2017 | Deepika.com