മൂവാറ്റുപുഴ: ഒമാനിൽ മലയാളികളായ ബിസിനസ് പങ്കാളികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. മൂവാറ്റുപുഴ ആട്ടായം മുടവനാശേരിൽ മുഹമ്മദ് (52), ഉറവക്കുഴി പുറ്റമറ്റത്തിൽ നജീബ് (49) എന്നിവരെയാണ് ഒമാനിലെ സലാലയ്ക്കു സമീപമുള്ള താമസസ്ഥലത്ത് ഇന്നലെ രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഒരാളെ മുറിയിലും മറ്റെയാളെ സമീപത്തെ കെട്ടിടത്തിന്റെ താഴെയുമാണു മരിച്ചനിലയിൽ കണ്ടത്. ഇവർ സലാലയിൽ ക്രഷർ യൂണിറ്റ് നടത്തുന്നതിനുള്ള ഒരുക്കത്തിലായിരുന്നു.
ഒരു വർഷം മുന്പ് നിർമാണം ആരംഭിച്ച ക്രഷർ യൂണിറ്റിന്റെ ട്രയൽ ശനിയാഴ്ച നടന്നിരുന്നു. ഒരാളെ കൊലപ്പെടുത്തിയ ശേഷം മറ്റെയാൾ ജീവനൊടുക്കിയെന്ന സൂചനയാണു പോലീസിനു ലഭിച്ചിരിക്കുന്നത്. നേരത്തെ ആട്ടായത്ത് ക്രഷർ യൂണിറ്റ് നടത്തുകയായിരുന്നു മുഹമ്മദ്. വീടിനു സമീപം ഹോളോബ്രിക്സ് മാനുഫാക്ചറിംഗ് യൂണിറ്റ് നടത്തി വരികയായിരുന്നു നജീബ്. ഇരുവരും ചേർന്ന് ഒന്നര വർഷം മുമ്പാണ് ഒമാനിൽ ക്രഷർ യൂണിറ്റ് തുടങ്ങാനുള്ള പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചത്.
സൽമയാണ് മുഹമ്മദിന്റെ ഭാര്യ. മക്കൾ: ലുഖ്മാൻ, മുഹസിന, അധിനാൻ. നജീബിന്റെ ഭാര്യ ഹസൻ ബീഗം. മക്കൾ: അമീൻ മുഹമ്മദ്, അൽക്കാ ഫാത്തിമ, അലീന മീര.
ഒമാനിൽ മലയാളി ബിസിനസ് പങ്കാളികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
01:36 PM Jan 22, 2017 | Deepika.com