കുവൈത്തിൽ വിദേശികളെ കുറയ്ക്കണമെന്ന നിർദേശത്തിനെതിരെ കെട്ടിട ഉടമകൾ

06:00 PM Jan 19, 2017 | Deepika.com
കുവൈത്ത്: വിദേശികളെ കുറയ്ക്കണമെന്ന നിർദേശത്തിനെതിരെ ആശങ്കയുമായി കെട്ടിട ഉടമകൾ രംഗത്തു വന്നു. വിദേശികൾ ഒഴിഞ്ഞുപോയാൽ രാജ്യത്തെ ഫ്ളാറ്റുകളിൽ താമസിക്കാൻ ആളില്ലാതെ കെട്ടിടങ്ങൾ ഒഴിഞ്ഞുകിടക്കേണ്ടി വരുമെന്നാണ് ഇക്കാര്യത്തിൽ കെട്ടിട ഉടമകളുടെ ആശങ്ക.

വിദേശികൾക്കെതിരെ നിലപാട് കടുപ്പിച്ചുള്ള എംപിമാരുടെ പ്രസ്താനയുണ്ടായതുമുതൽ കെട്ടിടവാടകയിൽ കുറവുവരുത്തേണ്ടിവന്നിട്ടുണ്ടെന്ന് റിയൽ എസ്റ്റേറ്റ് യൂണിയൻ മേധാവി അബ്ദുറഹ്മാൻ അൽ ഹബീബ് സ്വകാര്യ പത്രത്തോട് വെളിപ്പെടുത്തി.

രാജ്യത്തെ 90 ശതമാനം ഫ്ളാറ്റുകളും വിദേശികൾ വാടക നൽകി താമസിച്ചുവരുന്നവയാണ്. 10 ശതമാനം ഫ്ളാറ്റുകൾ മാത്രമാണ് സ്വദേശികൾ വാടകക്കെടുത്തത്. ജീവിതചെലവ് കൂടിയതിനാൽ ഇപ്പോൾതന്നെ വിദേശികൾ പലരും കുടുംബത്തെ നാട്ടിലയച്ച് ഒറ്റയ്ക്ക് താമസിക്കാൻ തുടങ്ങിയിട്ടുണ്ട്. പാർലമെന്‍റിന്‍റെ ആവശ്യം പരിഗണിച്ച് സർക്കാരും നിലപാട് കടുപ്പിക്കുകയാണെങ്കിൽ കെട്ടിടങ്ങളിൽ ആളെ കിട്ടാതെ പ്രയാസപ്പെടും. ഇത് ഈ മേഖലക്ക് മാത്രമായിരിക്കില്ല രാജ്യത്തെ വാണിജ്യ വ്യവസായ മേഖലയിലുൾപ്പെടെ പ്രതിസന്ധികൾ ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദേശികൾക്കെതിരെയുണ്ടായ പ്രസ്താവനകൾ മേഖലയിൽ വ്യാപകമായ ആശങ്കകൾ സൃഷ്ടിച്ചതായി അൽ ശബീബ് റിയൽ എസ്റ്റേറ്റ് മേധാവി ബദർ അൽ ശബീബ് പറഞ്ഞു. പുതുവർഷം മുതൽ കെട്ടിടവാടകയിൽ 13 ശതമാനത്തിന്‍റെ ഇടിവുണ്ടായിട്ടുണ്ട്. പുതിയ പ്രസ്താവനകൾക്കുപുറമെ അടുത്ത മധ്യവേനൽ അവധികൂടി ആവുന്നതോടെ കെട്ടിടവാടക വീണ്ടും ഗണ്യമായി കുറയ്ക്കേണ്ട സാഹചര്യമാണെന്ന് റിയൽ എസ്റ്റേറ്റ് യൂണിയൻ പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ