ടെക്സസ്: ചന്ദ്രോപരിതലത്തിൽ അവസാനമായി കാലുകുത്തിയ യൂജീൻ സെർനൻ ഓർമയായി. ടെക്സസിലായിരുന്നു 82 കാരനായ സെർനന്റെ അന്ത്യമെന്ന് യുഎസ് ബഹിരാകാശ ഗവേഷണകേന്ദ്രമായ നാസ അറിയിച്ചു.
ഹഡ്സൺ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മരണസമയത്ത് കുടുംബാംഗങ്ങൾ ഒപ്പമുണ്ടായിരുന്നു. യുഎസിലെ ഒരു സംഘം ഗവേഷകരെ നയിച്ച് 1972 ൽ ചന്ദ്രനിലേക്കുപുറപ്പെട്ട ബഹിരാകാശ ദൗത്യമായ അപ്പോളോ 17 ന്റെ കമാൻഡറായിരുന്നു.
പേടകത്തിലെ ലുണാർ മൊഡ്യൂൾ ചലഞ്ചറിൽ നിന്ന് ചന്ദ്രോപരിതലത്തിലേക്കു കാലെടുത്തുവയ്ക്കുമ്പോൾ ഈ നേട്ടം സ്വന്തമാക്കിയ 11-ാമത്തെ വ്യക്തിയെന്ന ബഹുമതി സെർനനു സ്വന്തമായി. പേടകത്തിന്റെ പൈലറ്റ് ജാക് സ്കിമിത്ത് പിന്നാലെയും. കമാൻഡർ പദവി വഹിച്ചിരുന്നതിനാൽ ചന്ദ്രോപരിതലത്തിൽ നിന്ന് അവസാനം ചലഞ്ചറിലേക്കു തിരികെ പ്രവേശിച്ചത് സെർനെൻ ആയിരുന്നു. അതിനുമുമ്പ് പൊടിപടലങ്ങളിൽ ഇളയ മകന്റെ പേരിന്റെ ചുരുക്കം എഴുതിച്ചേർക്കാനും അദ്ദേഹം മറന്നില്ല.
മൂന്നുദിവസം നീണ്ട ചാന്ദ്രഗവേഷണത്തിനിടെ ലൂണാർ റോവർ വാഹനമുപയോഗിച്ച് 30 കിലോമീറ്ററോളം അദ്ദേഹം സഞ്ചരിച്ചു. പൈലറ്റ് ജാക് ഒപ്പമുണ്ടായിരുന്നു. 22 മണിക്കൂറോളം ചെലവഴിച്ച് ചന്ദ്രനിലെ കുന്നുകളിൽ നിന്നും പാറയിടുക്കുകളിൽ നിന്നുമായി 100 കിലോഗ്രാം പാറക്കല്ലുകളാണ് സംഘം ശേഖരിച്ചത്. ചാന്ദ്രദൗത്യത്തിനു മുമ്പ് അപ്പോളോ 10 ദൗത്യത്തിലും സെർനൻ ഉണ്ടായിരുന്നു. ചന്ദ്രന് എട്ടുകിലോമീറ്റർ അടുത്തവരെ അപ്പോളോ10 എത്തി. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലെടുത്തുവച്ച അപ്പോളോ11 ദൗത്യം ഇതിനു രണ്ടുമാസത്തിനുശേഷമായിരുന്നു. നീൽ ആംസ്ട്രോംഗിന്റെ നേതൃത്വത്തിൽ നടന്ന ചരിത്രംകുറിച്ച ആ യാത്രയുടെ മുന്നൊരുക്കമായിരുന്നു അപ്പോളോ10.
ഷിക്കാഗോയിൽ ജനിച്ച സെർനൻ നാവികസേനയിലെ പൈലറ്റ് ആയിരുന്നു. തുടർന്നാണ് നാസയിലെത്തിയത്. ബഹിരാകാശ ദൗത്യങ്ങൾ പൂർത്തിയായതോടെ നാസയിൽ നിന്ന് പിരിഞ്ഞ് എയർവൺ വിമാനക്കമ്പനിയുടെ ഉപദേശകനായി പ്രവർത്തിച്ചു. എയ്റോസ്പേസ് കൺസൾട്ടന്റ്, എബിസി ന്യൂസിന്റെ സ്പേസ് കമന്റേറ്റർ എന്നീ നിലകളിലും ശ്രദ്ധേയനായി.
അവസാനമായി ചന്ദ്രനിലെത്തിയ സെർനൻ ഇനി ഓർമ
02:33 PM Jan 18, 2017 | Deepika.com