ശ്രീകണ്ഠപുരം: അറുപതു വർഷം മുമ്പ് നാട്ടുകാർ നിർമിച്ച് പഞ്ചായത്തിന് വിട്ടുനൽകിയ റോഡിനോട് ഇന്നും അധികൃതരുടെ അവഗണന. മൂന്നു മീറ്റർ വീതിയുള്ള റോഡുകൾ വരെ ടാർ ചെയ്ത് നവീകരിക്കുമ്പോഴാണ് എട്ടു മീറ്റർ വീതിയുള്ള തിരൂർ-കണിയാർകടവ്-കണ്ടകശേരി റോഡിനോട് ഈ അവഗണന.
റോഡിന്റെ രണ്ടു ഭാഗങ്ങളിലും ഒരു കിലോമീറ്ററോളം ദൂരം ടാറിട്ടെങ്കിലും ഇടയ്ക്കുള്ള ഭാഗം ഒഴിവാക്കുകയായിരുന്നു. നുച്യാട് പുഴയുടെ സമീപത്ത് താമസിക്കുന്ന നൂറോളം കുടുംബങ്ങൾക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക റോഡാണിത്.
പടിയൂർ-കല്യാട് പഞ്ചായത്തിലെ തിരൂരിനേയും പയ്യാവൂർ പഞ്ചായത്തിന്റെ അതിർത്തിയായ കണ്ടകശേരിയേയും ബന്ധിപ്പിക്കുന്ന റോഡ് നാട്ടുകാർ ശ്രമദാനത്തിലൂടെയാണ് നിർമിച്ചത്. 2003 ൽ നാട്ടുകാർ വീണ്ടും സ്ഥലം വിട്ടുനൽകി റോഡ് എട്ടു മീറ്റർ വീതിയിലാക്കി. എന്നാൽ റോഡ് ടാർ ചെയ്യണമെന്ന നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യം അധികൃതർ ചെവിക്കൊണ്ടില്ല.
തിരൂർ -കണ്ടകശേരി റോഡ്; അവഗണനയുടെ പതിറ്റാണ്ടുകൾ
01:21 AM Nov 17, 2018 | Deepika.com