കളമശേരി: ഇറക്കുകൂലിത്തർക്കത്തെത്തുടർന്ന് സബ്സിഡി സാധനങ്ങൾ വിതരണം ചെയ്യാനാവാതെ കളമശേരി സപ്ലൈകോ ഔട്ട്ലെറ്റ്. ഇന്ന് ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ നടക്കുന്ന ട്രേഡ് യൂണിയൻ തൊഴിലാളികളുടെ യോഗത്തിൽ തർക്കം തീരുമെന്നാണ് ജീവനക്കാരും ഉപഭോക്താക്കളും പ്രതീക്ഷിക്കുന്നത്.
കളമശേരി മേഖലയിൽ ഇറക്കുകൂലി സർക്കാർ വർധിപ്പിക്കാത്തതിനാൽ ഭക്ഷ്യസാധങ്ങൾ ഇറക്കാൻ ചുമട്ടു തൊഴിലാളികൾ തയാറാകാത്തതാണ് പ്രശ്നമായിരിക്കുന്നത്. കഴിഞ്ഞ തവണ പഴയ നിരക്കിൽ നൽകിയ തുക അനുവദിച്ചു കിട്ടാത്തതിനാൽ ജീവനക്കാരും നിസഹായരായിരിക്കുകയാണ്.
ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ 500 രൂപ വില മതിക്കുന്ന ഭക്ഷ്യധാന്യ കിറ്റുകളാണ് പ്രളയ ബാധിതർക്ക് വിതരണം ചെയ്യേണ്ടത്. ഇതിൽ പയറുവർഗങ്ങൾ, അരി, പഞ്ചസാര, ചായപൊടി തുടങ്ങിയ ഏഴിനങ്ങളാണ് ഉള്ളത്. വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം അനുസരിച്ചാണ് കിറ്റുകൾ നൽകുന്നത്. കൂലിത്തർക്കം കാരണം മാസം അവസാനിക്കാറായിട്ടും കിറ്റുകൾക്കു വേണ്ട സാധനങ്ങൾ കളമശേരിയിൽ എത്തിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
പ്രളയശേഷം വന്ന ചരക്ക് ഇറക്കാൻ 1,700 രൂപ അധികം ചെലവ് വന്നിരുന്നു. ഈ തുക ഇതുവരെ അനുവദിക്കാത്തതിനാൽ ജീവനക്കാർക്ക് ഒന്നും ചെയ്യാനാകുന്നുമില്ല.
കൂലിത്തർക്കം : കളമശേരി സപ്ലൈകോയിൽ സബ്സിഡി സാധനങ്ങളുടെ വിതരണം മുടങ്ങി
12:41 AM Nov 17, 2018 | Deepika.com