മാനന്തവാടി: ജില്ലയിലെ സ്കൂളുകൾ ആദിവാസി സൗഹൃദമായെങ്കിൽ മാത്രമേ കൊഴിഞ്ഞുപോക്ക് തടയാൻ സാധിക്കുകയുള്ളൂവെന്ന് സബ്കളക്ടർ എൻ.എസ്.കെ. ഉമേഷ്. റേഡിയോ മാറ്റൊലി സംഘടിപ്പിച്ച തത്സമയ ഫോണ് ഇൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസി വിദ്യാർഥികളെ ക്ലാസ് ലീഡർ സ്ഥാനത്തേക്ക് നിയമിക്കുകയും മറ്റും ചെയ്ത് സ്കൂളുകളിലേക്ക് ആകർഷിക്കണം.
സ്കൂളിലെത്താൻ സൈക്കിൾ നൽകുന്ന പദ്ധതി പഞ്ചായത്തുകൾ ആവിഷ്കരിക്കുകയും ഫണ്ട് നീക്കിവയ്ക്കുകയും വേണം. വിദ്യാഭ്യാസപരമായി ഉയർന്ന് വന്നെങ്കിൽ മാത്രമേ ആദിവാസി വിഭാഗങ്ങൾക്കിടയിലെ പോഷകാഹാരക്കുറവും മദ്യപാനശീലവും ഇല്ലാതാക്കാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
വയനാടിന്റെ വികസന സ്വപ്നങ്ങൾ ചർച്ച ചെയ്യുന്നതിന് സംഘടിപ്പിച്ച തത്സമയ പരിപാടി ശ്രോതാക്കളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പ്രളയാനന്തര ഭവനനിർമാണം, റോഡുകളുടെ ശോച്യാവസ്ഥ, കുടിവെള്ളപ്രശ്നം എന്നീ വിഷയങ്ങളാണ് ശ്രോതാക്കൾ പ്രധാനമായും സബ്കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യവികസനം എന്നീ മേഖലകളിൽ കൂടുതൽ ശ്രദ്ധപതിപ്പിച്ച് നവവയനാട് സൃഷ്ടിക്കാനുള്ള പരിശ്രമങ്ങളാണ് നടക്കുന്നതെന്ന് സബ്കളക്ടർ പറഞ്ഞു.
കൊഴിഞ്ഞുപോക്ക് തടയാൻ സ്കൂളുകൾ ആദിവാസി സൗഹൃദമാകണം: സബ്കളക്ടർ
12:19 AM Nov 17, 2018 | Deepika.com