കോട്ടയം: തൃപ്തി ദേശായി പൂനയിൽനിന്നും കൊച്ചിയിലേക്കു വിമാനത്തിൽ പുറപ്പെട്ടതായി വെള്ളിയാഴ്ച അർധരാത്രി അറിഞ്ഞതോടെ ജില്ലാ തലത്തിൽ പോലീസ് കനത്ത ജാഗ്രത തുടങ്ങി. കൊച്ചി വിമാനത്താവളത്തിൽനിന്ന് ഇവർ ഓണ്‍ലൈനിൽ ഇന്നോവ കാർ കോട്ടയത്തേക്കു ബുക്ക് ചെയ്തതായും കോട്ടയത്തെ ഗസ്റ്റ് ഹൗസുകളിലും ചില ഹോട്ടലുകളിലും മുറി അന്വേഷിച്ചതായും പോലീസിനു വിവരം ലഭിച്ചു.
കോട്ടയം ഒഴിവാക്കി ഇവർ കൂത്താട്ടുകുളത്തുനിന്നും പാലാ, പൊൻകുന്നം റൂട്ടിലൂടെ എരുമേലിയിലെത്തി പേട്ട തുള്ളിയശേഷം പന്പയിലേക്കു പോകാൻ ആലോചിക്കുന്നതായും സൂചനയുണ്ടായി. മാധ്യമ, പോലീസ് ശ്രദ്ധ കോട്ടയത്തേക്കു തിരിച്ചുവിട്ടശേഷം നേരിട്ടു പന്പയിലെത്താനുള്ള നീക്കമാണെന്ന് പോലീസ് സംശയിച്ചു.
മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് ഒരു വിമാനത്തിലും ഇവർ ബുക്ക് ചെയ്തിട്ടില്ലെന്നു വ്യക്തമായതോടെ പോലീസിന് ആശങ്ക വർധിച്ചു. തൃപ്തിക്കൊപ്പം എത്തിയ സ്ത്രീകളെല്ലാം വസ്ത്രങ്ങൾ ഉൾപ്പെടെ ബാഗുകളുമായാണ് എത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് തൃപ്തി ദേശായി വിമാനത്താവളത്തിലെ ഭക്ഷണ കൗണ്ടറിൽനിന്ന് ബിരിയാണി കഴിച്ചശേഷവും ശബരിമല ദർശനം നടത്താതെ മടങ്ങില്ലെന്ന നിലപാടിലായിരുന്നു.
ജില്ലയിൽ പോലീസിന് ആശങ്കയുടെ പകൽ
10:49 PM Nov 16, 2018 | Deepika.com