കിടങ്ങൂർ: കാവാലിപ്പുഴയുടെ തീരത്ത് കലയുടെ മഴത്തുള്ളിക്കിലുക്കം. കോരിച്ചൊരിയുന്ന മഴയിലും റവന്യു ജില്ലാ കലോത്സവത്തിനു കിടങ്ങൂരിന്റെ മണ്ണിൽ കൊടിയേറ്റം. പേമാരിയായി എത്തിയ മഴ മത്സരത്തിന്റെ വേഗവും താളവും തെറ്റിച്ചെങ്കിലും പാട്ടിന്റെ താളവും നൃത്തത്തിന്റെ ചുവടുകളും കലയുടെ പേമാരി തീർത്തു. പ്രളയ പശ്ചാത്തലത്തിൽ ചെലവു ചുരുക്കിയായിരുന്നു മത്സരങ്ങൾ സംഘടിപ്പിച്ചത്.
ഘോഷയാത്രയും ഉദ്ഘാടന സമ്മേളനവും ഒന്നുമില്ലാതെ രാവിലെ മത്സരങ്ങൾ ആരംഭിച്ചെങ്കിലും ഉച്ചയോടെ മഴ വില്ലനായെത്തി. മഴയിൽ ഇടയ്ക്കു മത്സരങ്ങൾ നിർത്തിവച്ചെങ്കിലും രാത്രി വൈകിയും മത്സരങ്ങൾ മുഴുവൻ നടത്താൻ അധികൃതർക്കു കഴിഞ്ഞു.
ഓവറോൾ ചാന്പ്യൻഷിപ്പും ട്രോഫിയുമൊക്കെ ഇല്ലാത്തതിന്റെ പകിട്ടുകുറവും മേളയെ ബാധിച്ചിട്ടുണ്ട്. ഒന്നാം സ്ഥാനം ലഭിക്കുന്നവർക്കു സർട്ടിഫിക്കറ്റ് നൽകുന്നതു മാത്രമാണു നടക്കുന്നത്. മത്സരത്തിലും വേദികളിലും ആവേശമില്ലെങ്കിലും അപ്പീൽ ആവശ്യം പോലെ എത്തുന്നുണ്ട്. ഇന്നു മേള സമാപിക്കും.
കലയുടെ മഴത്തുള്ളിക്കിലുക്കം
10:49 PM Nov 16, 2018 | Deepika.com