കാഞ്ഞിരപ്പള്ളി: ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ പ്രവർത്തനസജ്ജമാക്കാത്ത പഞ്ചായത്ത് ഭരണസമിതിയുടെ നിലപാടിൽ പ്രതിഷേധിച്ച് എസ്ഡിപിഐ പഞ്ചായത്തു കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മറപ്പുര കെട്ടി സമരം നടത്തി. ഇന്നലെ ഇന്ത്യൻ ഓയിൽ പമ്പിന് സമീപത്ത് നിന്ന് എസ്ഡിപിഐ പ്രവർത്തകർ പ്രകടനമായെത്തിയാണ് കംഫർട്ട് സ്റ്റേഷന്റെ മുന്നിൽ മറപ്പുര കെട്ടി സമരം നടത്തിയത്. തകർന്നു കിടന്ന കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ് 90 ലക്ഷം രൂപ മുടക്കി നവീകരിച്ച് ജനങ്ങൾക്കായി തുറന്ന് കൊടുത്തിട്ട് മാസങ്ങൾ കഴിഞ്ഞു.
എന്നാൽ, ആയിരക്കണക്കിന് യാത്രക്കാരും വിദ്യാർഥികളും ദിനം പ്രതി വന്നു പോകുന്ന ബസ് സ്റ്റാൻഡിൽ പ്രഥമികാവശ്യത്തിന് ശൗചാലയ സൗകര്യം ഇല്ല. ശൗചാലയം തുറക്കാത്തതിൽ പ്രതിഷേധിച്ച് നിരവധി തവണ യാത്രക്കാരും നാട്ടുകാരും വ്യാപാരികളും പരാതി നൽകിയിരുന്നു. എന്നാൽ, ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ് ഭരണസമിതി ചെയ്യുന്നതെന്ന് ആരോപണമുണ്ട്.
ബിഒടി അടിസ്ഥാനത്തിലാണ് കംഫർട്ട് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. കരാറുകാരൻ കംഫർട്ട് സ്റ്റേഷൻ തുറന്നു നൽകിയില്ലെങ്കിൽ പഞ്ചായത്ത് ഏറ്റെടുക്കുമെന്ന് മാസങ്ങൾക്ക് മുന്പ് കരാറുകാരനെ അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് സ്റ്റാൻഡിലെ പഴയ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപം പുതിയ സെപ്റ്റി ടാങ്ക് കരാറുകാൻ നിർമിച്ചിരുന്നു. എന്നിട്ടും കംഫർട്ട് സ്റ്റേഷൻ തുറക്കാൻ തയാറാകാത്തതിനാൽ കരാർ റദാക്കി പഞ്ചായത്ത് ഏറ്റെടുക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.
മറപ്പുര കെട്ടൽ സമരം എസ്ഡിപിഐ കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അഷറഫ് ആലപ്ര ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നെജീബ് പുത്തൂർ, സെക്രട്ടറി വി.എസ്. അഷറഫ്, ഷിബി ഖാൻ മഠത്തിൽ, അബ്ദുൾ കരിം, സത്താർ പൂതക്കുഴി, കെ.കെ. നിജാസ്, നാസർ നെല്ലിമലപ്പുതുപറമ്പിൽ, സുധീർ അഞ്ചിലിപ്പ എന്നിവർ പ്രസംഗിച്ചു.
കംഫർട്ട് സ്റ്റേഷൻ തുറക്കാത്തതിൽ പ്രതിഷേധിച്ച് മറപ്പുര കെട്ടി സമരം നടത്തി
10:41 PM Nov 16, 2018 | Deepika.com