തൊടുപുഴ: കനത്ത മഴ ജനജീവിതത്തെ വലച്ചു. തൊടുപുഴയിലും പരിസരപ്രദേശങ്ങളിലും ഇന്നലെ ഉച്ച കഴിഞ്ഞ് ശക്തമായ മഴയാണ് പെയ്തത്. പുലർച്ചെ മുതൽ മഴ പെയ്തിരുന്നെങ്കിലും ഉച്ചയോടെയാണ് മഴ ശക്തിപ്പെട്ടത്. കനത്ത മഴയിൽ നഗരത്തിലെ പല ഭാഗത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. വിവിധ മേഖലകളിൽ മരം വീണു ഗതാഗതവും തടസപ്പെട്ടു.മുനിസിപ്പൽ ബസ് സ്റ്റാൻഡിനു സമീപം തൊടുപഴ - പാലാ റോഡ്, പഴയ മണക്കാട് റോഡ്, റോട്ടറി ജംഗ്ഷൻ എന്നിവിടങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്. ഓടകൾ നിറഞ്ഞ് വെള്ളം റോഡിലൂടെ ഒഴുകിയതോടെ ഇതു വഴിയുള്ള ഗതാഗതവും കാൽനടയാത്രയും ദുഷ്കരമായി.
വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. മുനിസിപ്പൽ ബസ് സ്റ്റാൻഡിനു സമീപം കോതായിക്കുന്ന് ഭാഗത്ത് മരം ഒടിഞ്ഞ് വാഹനങ്ങൾക്ക് മുകളിലേക്ക് വീണു. കാറുകളും ബൈക്കുകളും മരക്കൊന്പുകൾക്കടിയിൽപ്പെട്ടു. ഫയർഫോഴ്സ് എത്തി മരക്കന്പുകൾ മുറിച്ചു നീക്കി. കരിങ്കുന്നം മറ്റത്തിപ്പാറ ഭാഗത്തും കദളിക്കാട് ഭാഗത്തും മരം വീണു ഗതാഗതം തടസപ്പെട്ടു. തൊടുപുഴ ഫയർഫോഴ്സ് എത്തി മരം മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിച്ചു.
കനത്ത മഴയെതുടർന്ന് പല സ്ഥലത്തും വൈദ്യുതി തടസവും ഉണ്ടായി. തൊമ്മൻകുത്ത് ചപ്പാത്തും കരകവിഞ്ഞൊഴുകി.
കനത്തമഴ; തൊടുപുഴയിൽ വെള്ളക്കെട്ട്
10:35 PM Nov 16, 2018 | Deepika.com