തൊടുപുഴ: കെഎസ്ആർടിസി സർവീസുകൾ താളം തെറ്റുന്നു. ഇതുമൂലം പല പ്രധാന റൂട്ടുകളിലും യാത്രാദുരിതം രൂക്ഷമാകുന്നു. തൊടുപുഴ - എറണാകുളം ഉൾപ്പെടെയുള്ള ചെയിൻ സർവീസുകളടക്കം പലപ്പോഴും മുടങ്ങുന്ന സ്ഥിതിയാണ്. ഏറെ തിരക്കുള്ള രാവിലെയും വൈകുന്നേരവും സർവീസുകൾ മുടങ്ങുന്നതു യാത്രക്കാരെ വലയ്ക്കുകയാണ്.
എന്നാൽ തൊടുപുഴ ഡിപ്പോയിൽനിന്നു സർവീസുകൾ കൃത്യമായി നടത്തുന്നുണ്ടെന്ന് അധികൃതർ അവകാശപ്പെടുന്പോഴും യാത്രക്കാർക്ക് ബസിൽ കയറണമെങ്കിൽ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട സ്ഥിതിയാണ്. കഴിഞ്ഞ ദിവസം എറണാകുളത്തുനിന്നു തൊടുപുഴയിലേക്ക് ബസ് ലഭിച്ചത് മണിക്കൂറുകൾ കാത്തുനിന്ന ശേഷമാണ്. സ്ത്രീകളും കുട്ടികളുമടക്കമുള്ള നൂറുകണക്കിനു യാത്രക്കാർ ഇതുമൂലം ഏറെ വലഞ്ഞു. ഗതാഗതക്കുരുക്കും എറണാകുളത്തു നിന്നും ഡീസൽ നിറയ്ക്കാൻ വരുന്ന കാലതാമസവുമാണ് ട്രിപ്പുകൾ വൈകുന്നതിന് കാരണമെന്നാണ് കെ എസ്ആർടിസി അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ ഡ്യൂട്ടിസമയം കഴിഞ്ഞുവെന്ന കാരണത്താൽ ജീവനക്കാർ ജോലി അവസാനിപ്പിച്ച് പോകുന്നതാണ് സർവീസുകൾ മുടങ്ങാൻ കാരണമെന്നും ആരോപണമുയരുന്നുണ്ട്.
ശബരിമല മണ്ഡല കാലം ആരംഭിക്കുന്നതോടെ പ്രധാന റൂട്ടുകളിൽ യാത്രാക്ലേശം കൂടുതൽ രൂക്ഷമാകാനും സാധ്യതയുണ്ട്. തൊടുപുഴയിൽ നിന്നു രണ്ട് ഫാസ്റ്റ്പാസഞ്ചറും ഒരു സൂപ്പർഫാസ്റ്റും രണ്ട് ഓർഡിനറി ബസുകളുമാണ് പന്പയിലേക്ക് സ്പെഷൽ സർവീസിനായി വിട്ടുനൽകിയിരിക്കുന്നത്. നിലവിൽ ആറു ബസുകൾ കട്ടപ്പുറത്താണ്.ഡീസൽക്ഷാമവും സ്പെയർപാർട്സിന്റെ ക്ഷാമവും മൂലം പലപ്പോഴും സർവീസുകൾ മുടങ്ങുന്നതും പതിവാണ്.
എറണാകുളം-തൊടുപുഴ റൂട്ടിൽ സർവീസ് നടത്തിയിരുന്ന ലോ ഫ്ളോർ എസി ബസിന്റെ സമയം മാറ്റിയതും ചിൽ ബസുകൾ സമയക്രമം പാലിക്കാത്തതും യാത്രക്കാർക്ക് ദുരിതമായിരിക്കുകയാണ്. എംപാനൽ ജീവനക്കാരടക്കം 130 ഡ്രൈവർമാരും 120 കണ്ടക്ടറുമാരും സേവനം ചെയ്യുന്ന തൊടുപുഴ ഡിപ്പോയിൽ നിന്നു ദിവസവും 74 ഷെഡ്യൂളുകളാണുള്ളത്.കൃത്യമായി സർവീസ് നടത്തിയാൽ ഏറ്റവും കൂടുതൽ കളക്ഷൻ ലഭിക്കുന്ന ഡിപ്പോകളിലൊന്നായി തൊടുപുഴ മാറുമെന്നിരിക്കെ അധികൃതരുടെ അലംഭാവം മൂലം യാത്രക്കാർക്ക് കടുത്ത ദുരിതമാണുണ്ടാകുന്നത്.
കെഎസ്ആർടിസി സർവീസുകൾ താളം തെറ്റുന്നു; ദുരിതം പേറി യാത്രക്കാർ
10:33 PM Nov 16, 2018 | Deepika.com