ഇടുക്കി: തദ്ദേശ സ്ഥാപനങ്ങളുടെ ഈ വർഷത്തെ പദ്ധതികൾ നവ കേരള നിർമിതിക്കുതകുന്നവയാകണമെന്നു മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന വാർഷിക പദ്ധതികളുടെ അവലോകന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.പുതിയ പദ്ധതികൾ ആവിഷ്ക്കരിക്കുന്പോൾ പ്രളയകാലത്തിന്റെ സാഹചര്യവും ജില്ലയുടെ പ്രത്യേകതകളും കണക്കിലെടുക്കണം. തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രവർത്തനങ്ങളുടെ വിജയത്തിന് വിവിധ വകുപ്പുകളുടെ ഏകോപനത്തിന് ബന്ധപ്പെട്ടവർ മുൻകൈയെടുക്കണം.
ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കേണ്ട ബാധ്യതയും ഉത്തരവാദിത്തവും ഉദ്യോഗസ്ഥർക്കുണ്ട്. ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് വീണ്ടും വീട് നിർമിക്കുന്നതു സംബന്ധിച്ചുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ആവശ്യമെങ്കിൽ നിർദേശങ്ങളിൽ തിരുത്തലുകൾ വരുത്തും. മണ്ണൊലിച്ചുപോയ സ്ഥലത്ത് വീട് വയ്ക്കാൻ കഴിയില്ല. എന്നാൽ വിവിധ വകുപ്പുകൾ പരിശോധിച്ച് താമസയോഗ്യമാണെന്നു ഉറപ്പാക്കിയ സ്ഥലങ്ങളിൽ വീട് വയ്ക്കാനുള്ള സാഹചര്യമുണ്ടാക്കും.
പൊതുവായി നൽകിയ നിർദേശങ്ങൾ വ്യാഖ്യാനിച്ച് ഒരിടത്തും വീട് വയ്ക്കാൻ അനുവദിക്കാത്ത ഉദ്യോഗസ്ഥരുടെ നടപടി അംഗീകരിക്കില്ല. സംശയമുള്ളവർ പ്രവൃത്തികൾ തടസപ്പെടുത്താതെ സംശയനിവാരണം നടത്തി പ്രശ്നം പരിഹരിക്കണം. പുനർനിർമാണം ശാസ്ത്രീയമായി പഠിച്ചു ചെയ്തില്ലെങ്കിൽ വീണ്ടും പ്രത്യാഘാതം ഉണ്ടാകുമെന്നത് കാണാതിരിക്കരുത്. പ്രളയത്തെ തുടർന്ന് വിവിധയിടങ്ങളിൽ അടിഞ്ഞുകൂടിയ മണൽ ലൈഫ് ഭവന പദ്ധതികളുടെ നിർമാണത്തിന് പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
യോഗത്തിൽ ജോയ്സ് ജോർജ് എംപി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി ടി.കെ.ജോസ്, ജില്ലാകളക്ടർ കെ.ജീവൻബാബു,കേരള പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് എസ്.ടി. അഗസ്റ്റിൻ, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്,പഞ്ചായത്ത് അഡീഷണൽ ഡയറക്ടർ എം.പി.അജിത്കുമാർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ സാമുവൽ എസ്. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാൻ പദ്ധതിയിൽപ്പെടുത്തി നിർമിക്കുന്ന പ്ലാനിംഗ് ആൻഡ് റിസോഴ്സ് സെന്ററിന്റെ ശിലാസ്ഥാപനം ചടങ്ങിൽ മന്ത്രി നിർവഹിച്ചു. പ്രളയാനന്തര പ്രവർത്തനങ്ങളിൽ പങ്കെടുത്ത ജീവനക്കാർക്കുള്ള അഭിനന്ദന പത്രികയും ചടങ്ങിൽ കൈമാറി.
തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികൾ നവകേരള നിർമിതിക്ക് ഉതകുന്നവയാകണം-മന്ത്രി മൊയ്തീൻ
10:27 PM Nov 16, 2018 | Deepika.com