മൂന്നാർ: പ്രളയത്തിൽ തകർന്ന പെരിയവരയിൽ താൽക്കാലികമായി നിർമിച്ച പാലം ഇന്നലത്തെ കനത്തമഴയെ തുടർന്ന് തകർന്നു. കനത്ത മഴയിൽ കന്നിമലയാറിലെ ഒഴുക്ക് ശക്തമായതിനെത്തുടർന്നാണ് പാലം തകർന്നത്. പാലം തകർന്നതോടെ മൂന്നാർ - ഉടുമൽപേട്ട അന്തർ സംസ്ഥാന പാതയിലെ ഗതാഗതം പൂർണമായും നിലച്ചു.
ഗതാഗതം നിലച്ചതോടെ വിനോദ സഞ്ചാരികളും നാട്ടുകാരും മറുഭാഗത്തേക്കു കടക്കാനാവാതെ കുടുങ്ങി. സ്കൂൾ കഴിഞ്ഞുവന്ന കുട്ടികൾ വീടുകളിലേക്കു മടങ്ങാൻ ബുദ്ധിമുട്ടി. തകർന്ന പഴയപാലത്തിൽ കാൽനടയ്ക്കായി സ്ഥാപിച്ചിരുന്ന കോണ്ക്രീറ്റ് പോസ്റ്റിലൂടെ കടന്നാണ് നാട്ടുകാരും സ്കൂൾ കുട്ടികളും മറുകരയെത്തിയത്.
വാഹന ഗതാഗതം പൂർണമായും നിലച്ചത് മൂന്നാറിനു വീണ്ടും കനത്ത പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഏഴോളം എസ്റ്റേറ്റുകളാണ് പാലം തകർന്നതിലൂടെ ഒറ്റപ്പെട്ടത്. നയമക്കാട്, രാജമല, കടലാർ, വാഗുവര, കന്നിമല, പെരിയവര, തലയാർ തുടങ്ങിയ എസ്റ്റേറ്റുകളാണ് ഒറ്റപ്പെട്ടിരിക്കുന്നത്. അന്തർസംസ്ഥാന പാതയിലൂടെയുള്ള ചരക്കുഗതാഗതത്തെയും ഇതു ബാധിച്ചിട്ടുണ്ട്.
രാജമലയിൽ സന്ദർശനത്തിനെത്തിയ നിരവധി സഞ്ചാരികൾ കുടുങ്ങുവാനും പാലം തകർന്നത് കാരണമായി. മൂന്നാറിലെത്താനാവാതെ കുഴഞ്ഞ സഞ്ചാരികൾ ഗുണ്ടുമല, മാട്ടുപ്പെട്ടി വഴിയാണ് മൂന്നാറിലെത്തിയത്. ഇത്തരത്തിൽ മൂന്നാറിലെത്തണമെങ്കിൽ മണിക്കൂറുൾ യാത്രചെയ്യണം.
പെരിയവരയിലെ താത്കാലിക പാലം തകർന്നു; അന്തർസംസ്ഥാന പാതയിലെ ഗതാഗതം നിലച്ചു
10:27 PM Nov 16, 2018 | Deepika.com