കാസർഗോഡ്: സാമൂഹിക പ്രശ്നങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്നതിനും സ്ത്രീ ശാക്തീകരണത്തിന്റെ പുതിയ മാതൃകകള്‍ സൃഷ്ടിക്കുന്നതിനുമായി അയല്‍ക്കൂട്ട വനിതകള്‍ക്ക് വേണ്ടി കുടുംബശ്രീ കഴിഞ്ഞവര്ഷമാരംഭിച്ച കുടുംബശ്രീ സ്കൂള്‍ രണ്ടാം ഘട്ടത്തിലേക്ക്. ഡിസംബറില്‍ ആരംഭിക്കുന്ന രണ്ടാം ഘട്ടത്തില്‍ ദുരന്തനിവാരണത്തെക്കുറിച്ചുള്ള പാഠഭാഗം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രളയം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് പാഠഭാഗം ക്രമീകരിച്ചിട്ടുള്ളത്.
പാഠപുസ്തകങ്ങളുടെ അച്ചടി ജില്ലാ തലത്തില്‍ പൂര്‍ത്തിയായി. അധ്യാപകര്‍ക്കുള്ള പരിശീലനം ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകും. ക്ലാസെടുക്കാന്‍ ഏഴ് അയല്‍ക്കൂട്ടങ്ങള്‍ക്ക് ഒരു അധ്യാപകന് ഉണ്ടാകും. 1,700 ഓളം അധ്യാപകരാണ് ജില്ലയിലെ അയല്‍ക്കൂട്ടങ്ങളില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുക. ഈ അധ്യാപകര്‍ക്കുള്ള പരിശീലനം ഇന്നു മുതല്‍ 30 വരെ നടക്കും. രണ്ടു മണിക്കൂര്‍ വീതമുള്ള ആറു ക്ലാസുകളാണ് അയല്‍ക്കൂട്ടങ്ങള്‍ക്ക് ലഭിക്കുക. സംഘടന, സൂക്ഷ്മ സംരംഭങ്ങളിലൂടെയുള്ള ഉപജീവന വികസനം, ധനമാനേജ്മെന്റ്, ദുരന്തനിവാരണം തുടങ്ങി അംഗങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന വിഷയങ്ങളാണ് 96 പേജിലുള്ള പുതിയ പുസ്തകത്തിലുള്ളത്. ജില്ലയിലെ മുഴുവന്‍ അയല്‍ക്കൂട്ടങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി മൊബൈല്‍ ആപ്ലിക്കേഷനും ജില്ലാതലത്തില്‍ ഈ വര്‍ഷം മുതല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുടുംബശ്രീ സ്കൂള്‍ രണ്ടാം ഘട്ടത്തിന്റെ ജില്ലാതല ഉദ്ഘാടനം ഈ മാസം നടക്കും.
ജില്ലയിലുടനീളം ജില്ലാ കളക്ടര്‍, എഡിഎം, ജില്ലാമിഷന് ഉദ്യോഗസ്ഥര്‍, വിവിധ ജനപ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കുടുംബശ്രീ സ്കൂളിന്റെ പ്രവേശനോത്സവം സംഘടിപ്പിക്കും. ഡിസംബര്‍ മാസാവസാനം പൂര്‍ത്തിയാക്കുന്ന രീതിയിലാണ് സ്കൂള്‍ പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്. ജില്ലയില്‍ 10,926 അയല്‍ക്കൂട്ടങ്ങളില്‍ നിന്നു രണ്ടുലക്ഷത്തില്പരം അയല്‍കൂട്ട അംഗങ്ങളാണ് ഈ പാഠ്യപദ്ധതിയുടെ ഭാഗമാകുകയെന്ന് ജില്ലാമിഷന് കോഒാര്‍ഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന് അറിയിച്ചു.
കുടുംബശ്രീ സ്കൂള്‍ രണ്ടാംഘട്ടത്തിലേക്ക്
02:02 AM Nov 16, 2018 | Deepika.com