സ്പോർട്സ് ക്ലബുകളിൽ വർഗീയസ്പർധ വളർത്തുന്നവർക്ക് എതിരേ കേസെടുക്കണം: സിപിഎം
02:02 AM Nov 16, 2018 | Deepika.com
കാസർഗോഡ്: മഞ്ചേശ്വരം മണ്ഡലത്തിലെ ചില കേന്ദ്രങ്ങളിൽ ബിജെപി-സംഘപരിവാർ പ്രവർത്തകർ നേതൃത്വം നൽകുന്ന സ്പോർട്സ് ക്ലബുകളിൽ വർഗീയ സ്പർധ സൃഷ്ടിക്കുന്ന സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മഞ്ചേശ്വരം ബേക്കൂരിലെ ഹിരണ്യ ബോയ്സ് ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അണ്ടർ-18 ക്രിക്കറ്റ് മാച്ചിൽ ഹിന്ദുക്കളെ മാത്രമേ കളിക്കാൻ പരിഗണിക്കുവെന്നും ഇതിന് ആധാർ കാർഡ് കൊണ്ടുവരണമെന്നും നോട്ടീസിൽ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം മാധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്ന് മഞ്ചേശ്വരം പോലീസ് കളി നിർത്തിവയ്ക്കാൻ നിർദേശം നൽകിയിരുന്നു. ബേരിപ്പദവിൽ കഴിഞ്ഞ പത്തിന് ശ്രീദേവി സേവാസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മൽസരത്തിലും അഹിന്ദുക്കൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. ലോക്സഭ, നിയമസഭ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മണ്ഡലത്തിൽ വ്യാപകമായി വർഗീയവത്കരണത്തിന് സംഘ്പരിവാർ ശ്രമിക്കുകയാണെന്നും സിപിഎം ആരോപിച്ചു. തെരഞ്ഞെടുപ്പ് ആസന്നമായ വേളയിൽ വർഗീയ ധ്രുവീകരണം നടത്തി വോട്ടുനേടുകയെന്ന തന്ത്രമാണ് ഇത്തരം കളികൾക്ക് പിന്നിലുള്ളത്. ഇതിന് ബിജെപി, ആർഎസ്എസ് നേതാക്കളുടെ ഒത്താശയുണ്ട്. ഒരു പ്രത്യേക മതത്തിൽപ്പെട്ടവർക്കായി മാത്രം കായിക മൽസരങ്ങൾ നടത്തുന്നത് അപകടകരമായ തലത്തിലേക്കാണ് നീങ്ങുക. ഇതിനെതിരേ നടപടി സ്വീകരിക്കാൻ പോലീസ് തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ എൽഡിഎഫ് ജില്ലാ കണ്വീനർ കെ.പി.സതീഷ് ചന്ദ്രൻ, കെ.ആർ.ജയാനന്ദൻ എന്നിവർ സംബന്ധിച്ചു.