കാസർഗോഡ്: ഉത്തര മലബാറിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് വർധിപ്പിക്കുന്നതിനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള ലക്ഷ്യത്തോടെ സ്മൈൽ പദ്ധതിയുടെ ഭാഗമായി അംബാസഡേർസ് ടൂർ ഓപ്പറേറ്റർമാർ ഉത്തര മലബാറിലെത്തുന്നു. ബിആർഡിസി നടപ്പിലാക്കിവരുന്ന വിവിധ പദ്ധതികളുടെ തുടർച്ചയായാണ് അംബാസഡേർസ് ടൂർ സംഘടിപ്പിക്കുന്നത്.
ടൂർ ഓപ്പറേറ്റർമാരുടെ പ്രമുഖ സംഘടനയായ അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻ ഇന്ത്യ (അറ്റോയി) യുടെ സഹകരണത്തോടെയാണ് പരിപാടി. രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ പ്രധാനപ്പെട്ട 30 ടൂർ കന്പനികളുടെ മുൻനിരയിലുള്ളവർ ഉത്തര മലബാറിലെത്തും. പ്രധാന ടൂറിസം കേന്ദ്രങ്ങൾ, തനത് കലകൾ, മലബാർ രുചിക്കൂട്ടുകൾ, സുരംഗകൾ മുതലായ അനുഭവവേദ്യ ആകർഷക ഘടകങ്ങൾ പരിചയപ്പെടുന്നതിനും സ്മൈൽ സംരംഭകരെയും ടൂർ ഓപ്പറേറ്റർമാരെയും ബന്ധിപ്പിക്കുന്നതിനും ഉദ്ദേശിച്ചു കൊണ്ടാണ് പരിപാടി. ഡിസംബർ ആദ്യവാരത്തിലാണ് പരിപാടി.
2017ലെ കണക്കുകൾ അനുസരിച്ച് കേരളത്തിലെത്തിയ ടൂറിസ്റ്റുകളിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെത്തിയതിൽ വിദേശ ടൂറിസ്റ്റുകൾ 57 ശതമാനവും ആഭ്യന്തര ടൂറിസ്റ്റുകൾ 6.54 ശതമാനവുമാണെന്നാണ് കണക്ക്. സംസ്ഥാനത്ത് ഏറ്റവും കുറവ് വിദേശ ടൂറിസ്റ്റുകൾ എത്തിയ ജില്ല കാസർഗോഡാണ്. താമസവും ടൂർ ഓപ്പറേഷൻ കന്പനികളും ഉൾപ്പെടുന്ന സേവനദാതാക്കളും ഉത്തരമലബാറിൽ കുറവാണ്. ഈ പശ്ചാത്തലം കണക്കിലെടുത്ത് ബിആർഡിസി ആവിഷ്കരിച്ച അടിസ്ഥാന പദ്ധതിയാണ് സ്മൈൽ. പദ്ധതി വഴി 300 ടൂറിസ്റ്റുകൾക്കുള്ള താമസ സൗകര്യങ്ങൾ ഉത്തര മലബാറിൽ ലഭ്യമായിട്ടുണ്ട്. ഉത്തരമലബാറിലെ 40 ടൂറിസം ആകർഷക കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങൾ കഥാരൂപേണ ലഭ്യമാക്കുന്ന സ്മൈൽ വെർച്വൽ ടൂർ പുറത്തിറക്കിയിട്ടുണ്ട്.
ബേക്കൽ ബീച്ച് പാർക്കിൽ ബിആർഡിസി ആവിഷ്കരിച്ച ആർട്ട് വോക്ക് നിർമാണം പുരോഗമിച്ചു വരികയാണ്. 10 മൈക്രോ ബീച്ചുകൾ ഓരോ തീമിനെ ആസ്പദമാക്കി അനുഭവവേദ്യ ടൂറിസം ബീച്ചുകളായി വികസിപ്പിക്കുന്ന ബിആർഡിസിയുടെ പദ്ധതിയുടെ കണ്സപ്റ്റ് റിപ്പോർട്ട് കിറ്റ്കോ വഴി പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്. പദ്ധതിക്ക് വേണ്ട സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടികൾ ജില്ലാ കളക്ടർ ഡി. സജിത്ത് ബാബുവിന്റെ മേൽനോട്ടത്തിൽ റവന്യൂ ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ നടന്നുവരികയാണ്.
ടൂറിസം വികസനം ലക്ഷ്യമിട്ട് "അംബാസഡേർസ്' വരുന്നു
02:01 AM Nov 16, 2018 | Deepika.com