അങ്കമാലി: മുല്ലപ്പെരിയാറിൽ നിലവിലുള്ള അണക്കെട്ടിന്റെ ബലക്ഷയവും ദുരന്ത സാധ്യതകളും കണക്കിലെടുത്ത് പുതിയ അണക്കെട്ട് എത്രയും വേഗം നിർമിക്കണമെന്ന് സേവ് കേരള സെമിനാർ സർക്കാരിനോട് അഭ്യർഥിച്ചു. ജനുവരിയിൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് പ്രകാരം മുല്ലപ്പെരിയാറിൽ തമിഴ്നാടിന്റെ സഹകരണത്തോടെ പുതിയ അണക്കെട്ട് നിർമിക്കണമെന്നും നിലവിലെ ഡാമിന് അപ്രതീക്ഷിതമായി എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ വലിയൊരു ജനവിഭാഗത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തേണ്ട നടപടികൾ കൈക്കൊള്ളണമെന്നും നിർദേശിച്ചിരുന്നു.
പ്രമുഖ അഭിഭാഷകൻ റസൽ ജോയി സമർപ്പിച്ച ഹർജിയിൻമേലാണ് കേരളത്തിന് അനുകൂലമായ വിധിയുണ്ടായത്. കേരളത്തിലൂടെ ഒഴുകുന്ന മുല്ലപ്പെരിയാർ നദിയും അതിൽ നിർമിച്ച അണക്കെട്ടും എപ്രകാരം തമിഴ്നാടിന്റെ അധീനതയിൽ വന്നുവെന്നും പുതിയ അണക്കെട്ടിനെ തമിഴ്നാട് എതിർക്കുന്നത് എന്തുകൊണ്ടാണെന്നും റസൽ ജോയി വിശദീകരിച്ചു.
ശ്രീശങ്കര സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ധർമരാജ് അടാട്ട് മുഖ്യപ്രഭാഷണം നടത്തി. അങ്കമാലി സിഎസ്എ ഓഡിറ്റോറിയത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ സെമിനാർ ഉദ്ഘാടനം ചെയ്തു. സേവ് കേരള അങ്കമാലി മേഖല പ്രസിഡന്റ് സാജു ചാക്കോ അധ്യക്ഷത വഹിച്ചു. റവ. ഡോ. കുര്യാക്കോസ് മുണ്ടാടൻ, റവ. എൽദോസ് മാത്യു തേലപ്പിള്ളി, ജോളി എം. പടയാട്ടിൽ, വർഗീസ് മൂലൻ തുടങ്ങിയവർ പ്രസംഗിച്ചു.
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണം
01:45 AM Nov 16, 2018 | Deepika.com