ആലങ്ങാട്: ആലങ്ങാട്, കരുമാലൂർ പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുപ്പത്തടം വാട്ടർ അഥോറിറ്റി അസിസ്റ്റന്റ് എൻജിനീയറെ മേഖല റസിഡന്റ്സ് അസോസിയേഷൻ ഉപരോധിച്ചു. ഒരാഴ്ചയിലേറെയായി കുടിവെള്ളം ലഭിക്കാത്തത് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.
പ്രദേശത്തെ കിണറുകൾ പ്രളയംമൂലം മലിനമായതിനാൽ വാട്ടർ അഥോറിറ്റിയുടെ കുടിവെള്ളത്തെയാണ് ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത്. 40 വർഷം പഴക്കമുള്ള ആസ്ബറ്റോസ് പൈപ്പുകളാണ് ഇവിടെ ജലവിതരണത്തിനായി സ്ഥാപിച്ചിരിക്കുന്നത്.
മുപ്പത്തടം ജല ശുദ്ധീകരണ ശാലയിൽനിന്നു വരുന്ന വെള്ളത്തിന്റെ ശക്തമായ മർദംമൂലം കാലപ്പഴക്കമുള്ള ആസ്ബസ് പൈപ്പുകൾ പൊട്ടി കുടിവെള്ളം പാഴകുന്നത് പതിവായിരിക്കുകയാണ്. ജനങ്ങൾ പരാതി പറയാൻ ഫോണിൽ ബന്ധപ്പെട്ടാൽ കൃത്യമായ മറുപടി ലഭിക്കാറില്ലെന്നും നേരിട്ട് പരാതിയുമായി എത്തിയാൽ അറ്റകുറ്റപ്പണികൾക്കായി ജീവനക്കാരെ കിട്ടുന്നില്ലെന്നുമാണ് ഓഫീസ് അധികൃതർ നൽകുന്ന മറുപടി. ആലങ്ങാട് പഞ്ചായത്തിലെ ഒളനാട് പ്രദേശത്ത് പുതിയ പൈപ്പുകൾ സ്ഥാപിച്ചതുപോലെ പൈപ്പുകൾ ഉടൻ സ്ഥാപിക്കണമെന്ന് മേഖല റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി.എസ്. സുബൈർ ഖാൻ ആവശ്യപ്പെട്ടു.
നിലവിലുള്ള പൊട്ടിയ പൈപ്പുകൾ അറ്റകുറ്റപ്പണികൾ നടത്തി കുടിവെള്ള വിതരണം ഉടൻ പുനരാരംഭിക്കുമെന്ന് അസിസ്റ്റന്റ് എൻജിനിയർ ഉറപ്പ് നൽകിയതിനെത്തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്.
ബ്ലോക്ക് അംഗം ടി.കെ. ഷാജഹാൻ, സക്കറിയ മണവാളൻ, എം. മുകുന്ദകുമാർ, എം.എ. അബ്ദുൾ കരിം, എം.ആർ. രാധാകൃഷ്ണൻ, ഉണ്ണികൃഷ്ണൻ പോറ്റി, സഫിയ കുഞ്ഞുമുഹമ്മദ്, സിജിൻ മത്തായി, വി. സുനിൽകുമാർ, ആഗസ്തി എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി.
വാട്ടർ അഥോറിറ്റി എൻജിനീയറെ ഉപരോധിച്ചു
01:45 AM Nov 16, 2018 | Deepika.com