അങ്കമാലി: നിയോജക മണഡലത്തിലെ രണ്ട് പൊതുമരാമത്ത് റോഡുകളുടെ റീ ടാറിംഗിനായി 2.5 കോടി രൂപ അനുവദിച്ചതായി റോജി എം. ജോണ് എംഎൽഎ അറിയിച്ചു. മരോട്ടിച്ചോട്-യോർദനാപുരം-തുറവൂർ റോഡിന് 1.5 കോടി രൂപ, പന്തക്കൽ-പാലിശേരി റോഡിന് ഒരു കോടി രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്.
വർഷങ്ങളായി തകർന്നു കിടക്കുന്ന രണ്ട് റോഡുകളുടേയും റീ ടാറിംഗിനാവശ്യമായ എസ്റ്റിമേറ്റ് എംഎൽഎയുടെ നിർദേശ പ്രകാരം പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ സർക്കാരിൽ സമർപ്പിച്ചിരുന്നു.
മരോട്ടിച്ചോട്-യോർദനാപുരം-തുറവൂർ റോഡിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളിൽ ടൈൽ വിരിക്കാനും തുറവൂർ ടൗണിനോട് ചേർന്ന ഭാഗത്ത് കാന നിർമിച്ച് സ്ലാബുകൾ സ്ഥാപിക്കാനും ബാക്കി ഭാഗം റോഡ് ടാറ് ചെയ്യാനുമാണ് തുക അനുവദിച്ചിരിക്കുന്നത്. പാലിശേരി ടൗണിൽ ടൈൽ വിരിക്കുന്നതിനും ബാക്കി ഭാഗം ടാറിംഗ് ചെയ്യാനുമുള്ള തുകയാണ് പന്തക്കൽ-പാലിശേരി റോഡിന് അനുവദിച്ചിരിക്കുന്നത്.
ഭരണാനുമതി ലഭിച്ച സാഹചര്യത്തിൽ എത്രയും വേഗം ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് പണി ആരംഭിക്കുന്നതിന് പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിർദേശം നൽകിയതായി എംഎൽഎ അറിയിച്ചു.
റോഡ് നിർമാണത്തിന് 2.5 കോടി അനുവദിച്ചു
01:45 AM Nov 16, 2018 | Deepika.com