കിഴക്കമ്പലം: പെരിങ്ങാലയിൽ കാനകളിലൂടെ ഒഴുകിയെത്തുന്ന മാലിന്യം ജലസ്രോതസിനെ മലിനമാക്കിയിട്ടും നടപടിയെടുക്കാതെ പഞ്ചായത്ത് അധികൃതർ. കുന്നത്തുനാട് പഞ്ചായത്തിലെ 12,13,14 വാർഡുകളുൾപ്പെടുന്ന പ്രദേശങ്ങളിലെ കാനകളിലൂടെയാണ് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ഹോട്ടലുകളിൽ നിന്നും വീടുകളിൽ നിന്നും പുറന്തളളുന്ന മാലിന്യം ഒഴുകി ശുദ്ധജല സ്രോതസായ കാണിനാട് പനമ്പേലിത്താഴം തോടിലെത്തുന്നത്.
പനമ്പേലിത്താഴം തോടിലെത്തുന്ന മാലിന്യം എത്തിച്ചേരുന്നത് കടമ്പ്രയാറിലേക്കാണ്. പഞ്ചായത്തിലെ പ്രധാന ജലസ്രോതസായ തോട് മലിനമാക്കുന്നതു സംബന്ധിച്ച് 2017ൽ ആരോഗ്യ വകുപ്പിന് പെരിങ്ങാല ജാഗ്രത സമിതി മുൻ സെക്രട്ടറി പരാതി നൽകിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ പെരിങ്ങാല പ്രദേശത്തെ ചില കടകളിൽ നിന്നും വീടുകളിൽനിന്നും പൈപ്പുകൾ വഴി ഓടകളിലേക്ക് മാലിന്യം തള്ളുന്നതായി കണ്ടെത്തിയിരുന്നു.
എന്നാൽ ഓടകൾ സ്ലാബിട്ട് മൂടിയതിനാൽ ഏതൊക്കെ സ്ഥാപനങ്ങളിൽ നിന്നാണ് മാലിന്യം തള്ളുന്നതെന്ന് കണ്ടെത്താൻ സാധിച്ചിരുന്നില്ല. സ്ലാബുകൾ നീക്കി മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ പഞ്ചായത്തിന് അധികൃതർ നിർദേശം നൽകിയിരുന്നു. മാലിന്യം നീക്കം ചെയ്യാത്തപക്ഷം മഞ്ഞപ്പിത്തം, ടൈഫോയിഡ്, കോളറ തുടങ്ങിയ പകർച്ചവ്യാധികൾ പടർന്നു പിടിക്കുമെന്നും ആരോഗ്യ വകുപ്പ് പഞ്ചായത്തിനു മുന്നറിയിപ്പ് നൽകിയിരുന്നു.
തുടർന്ന് 2017 ഫെബ്രുവരി 13ന് ആരോഗ്യ വകുപ്പും പഞ്ചായത്തും വീടുകളിലെയും കടകളിലെയും പൈപ്പുകൾ 15 ദിവസത്തിനുള്ളിൽ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയെങ്കിലും നാളിതുവരെ ഇത് നടപ്പിലാക്കാൻ യാതൊരു നടപടിയും പഞ്ചായത്ത് സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ ഏഴിന് ജില്ലാ കളക്ടർക്ക് മാലിന്യം നീക്കം ചെയ്യാത്തതുസംബന്ധിച്ച് പെരിങ്ങാല പൗരസമിതി വാട്സാപ്പ് കൂട്ടായ്മ പരാതി നൽകിയിട്ടുണ്ട്.
പനന്പേലിത്താഴം തോട്ടിലേക്ക് മാലിന്യം ഒഴുക്കുന്നു; നടപടിയെടുക്കാതെ അധികൃതർ
01:43 AM Nov 16, 2018 | Deepika.com