കൊച്ചി: പറവൂർ നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് റോഡുകളിൽ വിവിധ പ്രവർത്തനങ്ങൾക്കായി 232.10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി വി.ഡി. സതീശൻ എംഎൽഎ അറിയിച്ചു.
നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന ഓരോ പ്രദേശത്തെയും ജനങ്ങളും ജനപ്രതിനിധികളും ആവശ്യപ്പെട്ട പ്രവർത്തനങ്ങൾക്കാണ് തുക അനുവദിച്ചിരിക്കുന്നത്.
സാങ്കേതിക അനുമതി ലഭിച്ച ശേഷം ടെൻഡർ നടപടികൾ പൂർത്തിയാക്കി എത്രയും വേഗം ജോലികൾ ആരംഭിക്കുമെന്നും എംഎൽഎ അറിയിച്ചു.
അണ്ടിപ്പിള്ളിക്കാവ്-വടക്കുംപുറം റോഡ് (15 ലക്ഷം), പറവൂർ നിരത്ത് വിഭാഗം സെക്ഷൻ റോഡുകളിൽ കവർ സ്ലാബ് ഇടുന്നതിനായി 10 ലക്ഷം, തട്ടുകടവ്- ചേന്ദമംഗലം റോഡ് (10 ലക്ഷം), മൂത്തകുന്നം-മുനന്പം റോഡ് (20 ലക്ഷം), പറവൂർ -ചെറായി റോഡ് (25 ലക്ഷം), പറവൂർ -ചേന്ദമംഗലം റോഡ് ഫസ്റ്റ് സെക്ഷൻ റോഡിലും ആറങ്കാവ് കരിന്പാടം റോഡിലും 20 ലക്ഷം, ചേന്ദമംഗലം സെക്കൻഡ് സെക്ഷൻ റോഡ് (10 ലക്ഷം), അയിരൂർ -തുരുത്തിപ്പുറം റോഡ് (10 ലക്ഷം), പെരുവാരം 15 കിലോമീറ്റർ എപി റോഡ് മുതൽ ചേന്ദമംഗലം റോഡ് വരെ (ചേന്ദമംഗലം കവല എൻഎസ്എസ് തുടങ്ങി വടക്കോട്ട് (10 ലക്ഷം) എന്നിവിടങ്ങളിൽ കാന പണിയുന്നതിനും ആവശ്യമുള്ള സ്ഥലങ്ങളിൽ കവർ സ്ലാബ് ഇടുന്നതിനുമായാണ് തുക അനുവദിച്ചിരിക്കുന്നത്.
പറവൂർ -ചാത്തനാട് റോഡ് (25 ലക്ഷം), പുത്തൻവേലിക്കര പോലീസ് സ്റ്റേഷൻ മുതൽ കൊച്ചിൻ സ്റ്റേറ്റ് ഫ്രണ്ടിയർ റോഡ് വരെ (20 ലക്ഷം), വരാപ്പുഴ-കടമക്കുടി റോഡ് (12 ലക്ഷം) എന്നിവിടങ്ങളിൽ സംരക്ഷണ ഭിത്തിയും കാനയും നിർമിക്കാനാണ് പദ്ധതി.
പുതുശേരി സ്ലൂയിസ് കം ബ്രിഡ്ജിന്റെ അപ്രോച്ച് റോഡ് അറ്റകുറ്റപ്പണികൾ നടത്തുന്നതിനും പറവൂർ ചക്കരക്കടവ് റോഡിലെ എട്ടിയോടം പാലത്തിന്റെ സംരക്ഷണ ഭിത്തിയുടെ കേടുപാടുകൾ തീർക്കുന്നതിനുമായി 5.10 ലക്ഷം രൂപയും അനുവദിച്ചു.
വഴിക്കുളങ്ങര-അത്താണി ക്ഷേമോദയം റോഡിലെ കേടുവന്ന കലുങ്ക് പൊളിച്ചു പണിയുന്നതിനായി 25 ലക്ഷം രൂപയും, പറവൂർ നിരത്ത് വിഭാഗം സെക്ഷൻ ഓഫീസിന്റെ കീഴിലുള്ള റോഡുകളിലും പറവൂർ ചക്കരക്കടവ് റോഡിലും ചേന്ദമംഗലം പഴയ പാലത്തിന്റെ വടക്കേ അപ്രോച്ച് റോഡിലും ടാർ ഉപയോഗിച്ച് അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി 20 ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.
പറവൂരിൽ പൊതുമരാമത്ത് പ്രവർത്തനങ്ങൾക്കായി 232.10 ലക്ഷം രൂപ
01:43 AM Nov 16, 2018 | Deepika.com