തലയോലപ്പറന്പ്: പണവും രേഖകളുമടങ്ങിയ പഴ്സ് കളഞ്ഞുപോയ യുവാവിനു ഒടുവിൽ പഴ്സിലുണ്ടായിരുന്ന പണം മാത്രം ലഭിച്ചു.
വിദേശത്ത് പോകാനുള്ള ഐഡി കാർഡ് ഉൾപ്പടെ വിലപ്പെട്ട രേഖകൾ തിരികെ ലഭിക്കാതെ വന്നതോടെ അടുത്ത ദിവസം വിദേശത്തേക്ക് മടങ്ങേണ്ടിയിരുന്ന യുവാവിനു പോകാൻ കഴിയാത്ത സ്ഥിതിയാണുണ്ടായത്. തലയോലപ്പറന്പിൽ നിന്നു വിവാഹം കഴിച്ച കുമളി സ്വദേശിയായ യുവാവ് ഇന്നലെ വൈകുന്നേരം അഞ്ചിന് ഭാര്യവീട്ടിലേക്കു വരുന്നതിനിടെ പള്ളിക്കവലക്ക് സമീപത്ത് വച്ച് പണവും രേഖകളുമടങ്ങിയ പഴ്സ് നഷ്ടപ്പെടുകയായിരുന്നു.
ഉടൻ യുവാവ് സമീപ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് സമീപത്തെ ഇറച്ചി കടയിലെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ തലയോലപ്പറന്പ് ആശുപത്രിക്കവലയ്ക്ക് സമീപത്ത് താമസിക്കുന്ന ഇതര സംസ്ഥാനക്കാരൻ വഴിയോരത്തു വീണു കിടന്ന പഴ്സ് എടുക്കുന്ന ദൃശ്യം കണ്ടെത്തുകയായിരുന്നു.
ഇയാളെ കണ്ടെത്തി ചോദ്യം ചെയ്തപ്പോൾ പഴ്സിൽ നിന്നു ലഭിച്ച പണം ഇയാൾ തിരികെ ഏൽപിപ്പിച്ചെങ്കിലും. പണം എടുത്ത ശേഷം മത്സ്യ മാർക്കറ്റിനു സമീപം അലക്ഷ്യമായി എറിഞ്ഞു കളഞ്ഞ പഴ്സ് അടക്കമുള്ള രേഖകൾ വീണ്ടെടുക്കാനായില്ല.
പഴ്സ് നഷ്ടപ്പെട്ട യുവാവിന് പണം തിരികെ കിട്ടി; രേഖകൾ നഷ്ടമായി
11:08 PM Nov 15, 2018 | Deepika.com