കടുത്തുരുത്തി: അടുത്തിടെ കേരളം നേരിട്ട വെള്ളപ്പൊക്ക ദുരിതങ്ങളുടെ നേർകാഴ്ചയായി പത്രവാർത്തകൾ കൊണ്ട് തയാറാക്കിയ ആൽബം. ആത്മീയ ഗ്രന്ഥകാരനായ തലയോലപ്പറന്പ് മുകളേൽ വില്ലയിൽ കുര്യൻ (71) ആണ് ആൽബം തയാറാക്കിയത്. കെഎസ്ആർടിസിയിൽ നിന്നും അസിസ്റ്റന്റ് ഡിപ്പോ എൻജിനിയറായി വിരമിച്ച കുര്യൻ തന്റെ നാടായ തലയോലപ്പറന്പിൽ ഉൾപ്പെടെ ഉണ്ടായ വെള്ളപ്പൊക്ക കെടുതികളെ കുറിച്ചു മാധ്യമങ്ങളിൽ വന്ന വാർത്തകൾ ആൽബത്തിൽ നൽകിയിട്ടുണ്ട്.
നൂറ് പേജോളം വരുന്നതാണ് കേരളത്തിലെ ആദ്യകാല കരാട്ടെ മാഷ് കൂടിയായ കുര്യന്റെ ആൽബം. വെള്ളപ്പൊക്കത്തിന്റെ രൂക്ഷതയും ഭീകരതയും, നാട്ടിലുണ്ടായ കെടുതികളും നഷ്ടങ്ങളും, ഒരേ മനസോടെ ജനം കൈകോർത്ത് അതിജീവിച്ച ദൃശ്യങ്ങൾ, പ്രകൃതിയെ മനുഷ്യൻ ചൂഷണം ചെയ്തതിന്റെ തെളിവുകൾ, ഭാവിയെ കുറിച്ചുള്ള കരുതൽ എന്നിങ്ങനെ വെള്ളപ്പൊക്ക ദുരിത കാലത്ത് ദീപിക ഉൾപ്പെടെയുള്ള പത്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത ചിത്രങ്ങളും വാർത്തകളും പ്രത്യേക രീതിയിൽ ചേർത്താണ് കുര്യന്റെ തന്റെ ആൽബം തയാറാക്കിയത്. 99 (1924) ലെ വെള്ളപ്പൊക്കത്തിന്റെ വാർത്തകളും കുര്യന്റെ ആൽബത്തിലുണ്ട്. കാരിസ് ജ്യോതി, വചനോത്സവം, ശാലോം ടൈസ് തുടങ്ങീ ആത്മീയ മാസികകളിൽ തന്റെ ലേഖനങ്ങൾ പ്രസിദ്ധീകരിക്കാറുണ്ടെന്നും കുര്യൻ പറയുന്നു.
പ്രകൃതിയെ ചൂഷണം ചെയ്യുന്നത് ചൂണ്ടിക്കാട്ടി ദൈവത്തിന്റെ സ്വന്തം നാട് അടുത്ത തലമുറയ്ക്കായി അവശേഷിക്കുമോ എന്ന ചോദ്യത്തോടെയാണ് കുര്യൻ തന്റെ ആൽബം അവസാനിപ്പിക്കുന്നത്. തലയോലപ്പറന്പ് സെന്റ് ജോർജ് പള്ളി വികാരി ഫാ.ജോണ് പുതുവാ ഉൾപ്പെടെയുള്ള പ്രമുഖരുടെ പ്രശംസയും കുര്യന്റെ ആൽബത്തിന് ലഭിച്ചിട്ടുണ്ട്.
മുൻകാലങ്ങളിൽ ഉണ്ടായ വെള്ളപൊക്ക ദുരന്തങ്ങളെ കുറിച്ചു നാട്ടുകാർക്ക് വ്യക്തമായ അറിവില്ലാത്ത കാര്യം ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ഇത്തരം കാര്യങ്ങൾ ഉൾക്കൊള്ളിച്ച് ആൽബം തയാറാക്കിയതെന്നും കുര്യൻ പറയുന്നു.
പ്രളയകാലത്തിന്റെ ഓർമപ്പെടുത്തലുമായി കുര്യന്റെ ആൽബം
11:08 PM Nov 15, 2018 | Deepika.com