ആലപ്പുഴ: ഗവ. ആയുർവേദ പഞ്ചകർമ ആശുപത്രി സൂപ്പർ സ്പെഷാലിറ്റി ആക്കുന്നതിന്റെ ഭാഗമായി മുടങ്ങിക്കിടന്ന നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനായി 5.35 കോടിയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 2014നു ശേഷം
നിർമാണ പ്രവർത്തനങ്ങൾ നിലച്ചുപോയ ആശുപത്രിക്കാണ് പുനർജീവനാകുന്നത്. ആലപ്പുഴ പുന്നപ്രയിൽ 1.6 ഏക്കർ സ്ഥലത്താണ് കെട്ടിടം. ഹിന്ദുസ്ഥാൻ ഫ്രീ ഫാബ്സ് ലിമിറ്റഡ് കന്പനിയാണ് ടെൻഡർ ഏറ്റെടുത്തിരുന്നത്. ആദ്യഗഡുവായി ലഭിച്ച രണ്ടുകോടികൊണ്ട് പൈലിംഗ് അടക്കം 159 തൂണുകളുടേയും കെട്ടിടത്തിന്റെ അടിത്തറയും സ്ലാബുകളുടെ പണിയുമാണ് തീർന്നത്. കെട്ടിടത്തിൽ അപാകതയുണ്ടെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ ബിഎസ്എൻഎൽ എൻജിനിയറിംഗ് വിഭാഗം നോണ്‍ ഡിസ്ട്രക്ടീവ് ടെസ്റ്റ് നടത്തുകയും മൂന്നു തൂണുകൾക്ക് ബലക്ഷയമുണ്ടെന്ന് റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ, മന്ത്രി ജി. സുധാകരൻ എന്നിവർ എച്ച്പിഎൽ കന്പനി പ്രതിനിധികളുമായി ചർച്ച നടത്തുകയും അപാകതകൾ കന്പനി തന്നെ പരിഹരിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു. ഇതിന്റെയടിസ്ഥാനത്തിലാണ് വളരെക്കാലം മുടങ്ങിക്കിടന്ന പദ്ധതി വീണ്ടും സജീവമാകുന്നത്.
പഞ്ചകർമ ആശുപത്രി സൂപ്പർ സ്പെഷാലിറ്റി: 5.35 കോടി അനുവദിച്ചു
10:40 PM Nov 15, 2018 | Deepika.com