തൊടുപുഴ: നഗരസഭാ പരിധിയിൽ നടന്ന കവർച്ചയ്ക്കു പിന്നിലെ പ്രതിയെ തിരിച്ചറിഞ്ഞെന്ന് പോലീസ്. കാഞ്ഞിരപ്പള്ളി സ്വദേശിയായ മോഷ്ടാവ് ആണെന്നാണ് പോലീസ് നടത്തിയ അന്വേഷണത്തിൽ സൂചന ലഭിച്ചത്.
നഗരത്തിനു സമീപം ആനക്കൂട് ഭാഗത്തെ വീട്ടിൽ മോഷണവും ചാത്തൻമല ഭാഗത്തെ പല വീടുകളിലും മോഷണ ശ്രമങ്ങളും നടത്തിയതിനു പിന്നിൽ ഇയാൾ തന്നെയാണെന്നാണ് പോലീസ് നൽകുന്ന വിവരം. ഇരുപതോളം മോഷണക്കേസുകളിൽ പ്രതിയായ ഇയാൾക്കായി അന്വേഷണം ആരംഭിച്ചതായി എസ്ഐ വി.സി. വിഷ്ണുകുമാർ പറഞ്ഞു. ആനക്കൂട് റെസിഡന്റ്സ് അസോസിയേഷൻ സ്ഥാപിച്ചിരുന്ന സിസിടിവിയിൽ നിന്നും ലഭിച്ച മോഷ്ടാവിന്റെ ദൃശ്യങ്ങളുടെ ചുവടുപിടിച്ചാണ് പോലീസ് ആദ്യം അന്വേഷണം നടത്തിയത്. ചിത്രത്തിലുള്ളയാളുടെ ശരീര പ്രകൃതിയും മോഷണ രീതീയും അനുസരിച്ച് അടുത്തിടെ പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും പുറത്തിറങ്ങിയ പ്രതിയായിരിക്കാം എന്ന നിലയിലാണ് അന്വേഷണം ആരംഭിച്ചത്. എന്നാൽ കൂടുതൽ അന്വേഷണത്തിൽ ഇയാൾ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിൽസയിലാണെന്ന് വ്യക്തമായി. തുടർന്ന് പാലാ ഡിവൈെസ്പിയുടെ സ്ക്വാഡ് അംഗങ്ങളാണ് സിസിടിവി ദൃശ്യം കണ്ട് മോഷ്ടാവിനെക്കുറിച്ചുള്ള വ്യക്തമായ സൂചനകൾ നൽകിയത്.
ഏതാനും നാളുകൾക്കു മുന്പ് പൊൻകുന്നത്തും ഇയാൾ മോഷണം നടത്തിയിരുന്നു. കൂടുതൽ പരിശോധനയിൽ തൊടുപുഴയിലെ മോഷണത്തിനു പിന്നിൽ ഇയാൾ തന്നെയാണെന്ന് വ്യക്തമായിരിക്കുന്നത്.
ബുധനാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു ആനക്കൂട് ഭാഗത്ത് തിരുവാതിരയിൽ സുബ്രഹ്മണ്യപിള്ളയുടെ വീട്ടിൽ മോഷണം നടന്നത്. ഷെൽഫിൽ സൂക്ഷിച്ചിരുന്ന പഴ്സിൽ നിന്നും പതിനായിരം രൂപയും വിദേശ കറൻസിയുമുൾപ്പെടെ 15,000 രൂപയോളമാണ് ഇവിടെ നിന്നും അപഹരിച്ചത്.
പിന്നീട് സമൂഹമഠത്തിനു സമീപം മുണ്ടമറ്റം ബാലചന്ദ്രന്റെ വീട്ടിലും ചാത്തൻമലഭാഗത്ത് ഡോ. കെ.എം. ഇമ്മാനുവലിന്റെയും ചന്ദ്രാലയത്തിൽ രാധാകൃഷ്ണന്റെയും വീടുകളിലും മോഷണം നടത്താൻ ശ്രമിച്ചിരുന്നു. മൂന്നിടത്തും ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് മോഷ്ടാവ് കടന്നു കളയുകയായിരുന്നു. സിസിടിവിയിൽ നിന്നും മോഷ്ടാവെന്ന് സംശയിക്കുന്നയാൾ വീട്ടിലേക്ക് പ്രവേശിക്കുന്ന ദൃശ്യങ്ങളായിരുന്നു ലഭിച്ചത്.
തൊടുപുഴ നഗരത്തിനു സമീപം കവർച്ച; കുപ്രസിദ്ധ മോഷ്ടാവെന്നു സംശയം
10:33 PM Nov 15, 2018 | Deepika.com