മറയൂർ: മറയൂർ മലനിരകളിലെ വനമേഖലയിലുണ്ടായ കാട്ടുനെല്ലിക്കയും ഗോത്രവർഗ കോളനിവാസികൾ കൃഷിചെയ്ത് വിളവെടുത്ത കൂർക്കയും മറയൂർ വനംവകുപ്പിന്റെ കീഴിലെ ചില്ല ലേല വിപണിയെ സന്പന്നമാക്കി. ചില്ലയുടെ വിറ്റുവരവ് ഒന്നര കോടിയിലെത്തി. കേരളത്തിലെയും തമിഴ്നാട്ടിലെയും വ്യാപാരികൾ വ്യാഴാഴ്ചതോറും നടക്കുന്ന ലേലവിപണിയിൽ പങ്കെടുക്കുന്നുണ്ട്.
വിവിധ വനത്തിനുള്ളിലെ ഗോത്രവർഗ കോളനിനിവാസികൾ കൃഷിചെയ്തെടുക്കുന്ന വിളകൾക്കും വളർത്തുമൃഗങ്ങൾക്കും ഇവർ ശേഖരിക്കുന്ന വനവിഭവങ്ങൾക്കും ന്യായവില ലഭിക്കുന്നതിനായി മറയൂർ സാൻഡൽ ഡിവിഷന്റെ നിയന്ത്രണത്തിൽ മറയൂർ റേഞ്ചിനു കീഴിലുള്ള വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തുടങ്ങിയതാണ് ചില്ല ലേലവിപണി.
ലേല വിപണി നിലവിൽ വന്നതോടെ ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി ഗോത്രവർഗ കോളനിവാസികൾക്ക് ന്യായവില ലഭിച്ചുതുടങ്ങി.
ഇന്നലെ ഒന്നര ടണ്‍ നെല്ലിക്കയാണ് വിപണിയിൽ എത്തിയത്. ഒരുകിലോ നെല്ലിക്കയ്ക്ക് 20 രൂപയാണ് വില ലഭിച്ചത്. 2500 കിലോ കൂർക്കയും ലേലത്തിനെത്തി. 47 രൂപ കർഷകനു ലഭിച്ചു.
ചെറുനാരങ്ങ (67), ഏലക്ക (970), പച്ച ഏലക്ക (160), കാന്താരി (250), ബീൻസ്, മുരിങ്ങ ബീൻസ് (55), ബട്ടർ ബീൻസ് (95), ഉരുളക്കിഴങ്ങ് (33), പാഷൻഫ്രൂട്ട് (155), മരതക്കാളി (70) എന്നിവയും വിപണിയിൽ വിറ്റഴിച്ചു.
ഒട്ടും രാസവളം ചേർക്കാതെ ഉണ്ടാകുന്ന ഈ വിളകൾ വാങ്ങുന്നതിന് വിനോദ സഞ്ചാരികളും എത്തുന്നുണ്ട്. നാടൻ കോഴി, ആട് എന്നിവയ്ക്കും നല്ല ഡിമാൻഡാണ്.
കാട്ടു നെല്ലിക്കയും കൂർക്കയും ’ചില്ല’ കീഴടക്കി
10:31 PM Nov 15, 2018 | Deepika.com