കാഞ്ഞിരപ്പള്ളി: പൊൻകുന്നം ബാറിലെ മുതിര്‍ന്ന അഭിഭാഷകനും കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന സി.ജെ. ആന്റണി സാര്‍ എന്നറിയപ്പെട്ടിരുന്ന വെട്ടിക്കാട്ട് അന്തോനിച്ചന് ഓര്‍മയായി. വിശ്രമജീവിതം നയിച്ചുവരികയായിരുന്ന ആന്റണി സാറിന്റെ മരണം ഇന്നലെ വൈകുന്നേരമായിരുന്നു.
1965 മുതല്‍ 1979 വരെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലയളവിൽ നിരവധി വികസനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇക്കാലയളവിൽ കോട്ടയം ജില്ല വികസന സമിതി അംഗമായും സേവനം ചെയ്തിട്ടുണ്ട്. പ്രസിഡന്റായിരിക്ക പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്ത് അതിര്‍ത്തിയിലുൾപ്പെട്ട പലമേഖലകളിലും വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുകയും പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു.
മാര്‍ക്കറ്റിനോട് ചേര്‍ന്ന് ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മിച്ച് പഞ്ചായത്തിന്റെ വരുമാനം വര്‍ധിപ്പിച്ചു. കാഞ്ഞിരപ്പള്ളി, ചിറക്കടവ്, എലിക്കുളം പഞ്ചായത്തുകളില്‍ കുടിവെള്ളം എത്തിക്കുന്നതിനായി 1971ൽ കരിമ്പുകയം കുടിവെള്ള പദ്ധതിക്ക് ചുക്കാന്‍ പിടിച്ചതും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതും ഇദ്ദേഹത്തിന്റെ ഒരു വലിയ നേട്ടമായിരുന്നു. കൂടാതെ ടൗണ്‍ഹാള്‍, ബസ് സ്റ്റാന്‍ഡ് എന്നിവ നിർമ്മിക്കുന്നതിനുള്ള പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങിവച്ചു.1975 ൽ കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ വിപുലമായ ജൂബിലി ആഘോഷങ്ങൾക്ക് നേതൃത്വം നൽകുകയും ഈടുറ്റ സ്മരണിക പ്രസിദ്ധീകരിക്കുകയും ചെയ്തു. പഞ്ചായത്തിൽ തുടർച്ചയായി പതിനാലു വർഷം പ്രസിഡന്റു പദം അലങ്കരിച്ചത് ഇദ്ദേഹം മാത്രമാണ്.
1967 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് സ്ഥാനാർഥിയായി കുതിര ചിഹ്നത്തിൽ മത്സരിച്ചെങ്കിലും സപ്തകക്ഷി സ്ഥാനാർഥി മുസ്തഫാ കമാലിനോട് പരാജയപ്പെട്ടു. കോൺഗ്രസ് -കേരള കോൺഗ്രസ് ഭിന്നതയായിരുന്നു പരാജയത്തിനു കാരണം. ഇതോടെ സജീവ രാഷ്ട്രീയമുപേക്ഷിച്ച് അഭിഭാഷകവൃത്തിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ചിറക്കടവ് സെന്റ് എഫ്രേംസ് പള്ളിയിൽ.
ഓർമയായത് കാഞ്ഞിരപ്പള്ളിയുടെ വികസന നായകൻ
10:22 PM Nov 15, 2018 | Deepika.com